മുല്ലപ്പൂ വിപ്ലവത്തിന്റെ ചുവടുപിടിച്ച് പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ തുടങ്ങിയ പ്രതിഷേധവും, തുടര്‍ന്നുണ്ടായ ആഭ്യന്തര യുദ്ധവും സിറിയയെ കെടുതിയിലാക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷം പിന്നിടുന്നു. അര ലക്ഷം പേര്‍ കൊല്ലപ്പെട്ടു. 2.3 കോടി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. 50 ലക്ഷം പേര്‍ ഇപ്പോഴും അഭയാര്‍ഥികളായി അലയുന്നു. പിന്നെയും കോടിക്കണക്കിന് പേര്‍ കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തി. അറ്റമില്ലാത്ത കെടുതിയൽ ജീവിക്കുന്ന ഒരുപറ്റം മനുഷ്യരുടെ നിസ്സഹായത കണ്ട് നെടുവീർപ്പിടുകയാണ് ലോകം.
അസദിന്റെ ഭരണത്തിനെതിരെ 2011 മാർച്ചിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭമാണ് ഏതാനും മാസങ്ങൾക്കകം ആഭ്യന്തര യുദ്ധമായി മാറിയത്. അതിന്റെ ഫലമായി രാജ്യം മിക്കവാറും തകർന്നു പ്രേതഭൂമിപോലെയായി. ജനങ്ങളിൽ പകുതിയിലേറെ പേർ (ഏതാണ്ട് ഒന്നേകാൽ കോടി) സ്വന്തം വീടുകളിൽനിന്നു പിഴുതെറിയപ്പെട്ടു.
ഇത്രയേറെ മാനുഷിക ദുരന്തരങ്ങൾക്കുശേഷവും യുദ്ധം സമാപിക്കാൻ പോകുന്നത് അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നേടിയെടുക്കാനാവാതെയാണ്. അസദിന്റെ ഏകാധിപത്യം അവസാനിക്കുന്നതിനെക്കുറിച്ചു സിറിയയ്ക്കകത്തും പുറത്തും പലർക്കുമുണ്ടായിരുന്ന സ്വപ്നങ്ങൾക്കു തിരശ്ശീല വീഴാൻ പോവുന്നു. ലോകമെങ്ങും ഏകാധിപതികൾക്ക് ഇതു നവോന്മേഷം പകരുമ്പോൾ ദുഖിതരും നിരാശരുമായിത്തീരുന്നത് ജനാധിപത്യവാദികളാണ്.
ഇപ്പോള്‍ സിറിയ മൂന്നായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. വടക്കുപടിഞ്ഞാറന്‍ ഇദ്‌ലിബ് പ്രവിശ്യ തുര്‍ക്കിയുടെ പിന്തുണയോടെ വിമതരാണ് നിയന്ത്രിക്കുന്നത്. രാജ്യത്തിന്റെ നാലിലൊരു ഭാഗം യു.എന്‍ പിന്തുണയ്ക്കുന്ന സിറിയന്‍ കുര്‍ദിഷ് വിഭാഗം കൈയ്യടക്കിയിരിക്കുന്നു. ബാക്കിവരുന്ന ഭാഗമാണ് ബഷര്‍ അല്‍ അസദിന്റെ നിയന്ത്രണത്തിലുള്ളത്. അതുകൊണ്ട് പോരാട്ടം ഇനിയും അവസാനിക്കാറായിട്ടില്ല. മറ്റു രണ്ടു മേഖലകളും കൂടി കൈപ്പിടിയില്‍ ഒതുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബാഷര്‍ അല്‍ അസദ്. അതിന് പൂര്‍ണ്ണ പിന്തുണയുമായി റഷ്യയും ഇറാനും കൂടെയുണ്ട്.