‘ലവ് ജിഹാദ്’ എന്ന വിഷയത്തെക്കുറിച്ച് അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അത് ഒരു വിവാദ വിഷയമാണെന്നും ബി.ജെ.പിയുടെ പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി ഇ. ശ്രീധരൻ. 'കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തിൽ ലവ് ജിഹാദുണ്ടെന്ന്' ഒരാഴ്ച മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നു.
'കാര്യങ്ങൾ നേരായും സുതാര്യമായും മാത്രമാണ് ഞാൻ നോക്കുന്നത്. എല്ലാവരേയും ഞങ്ങളുടെ പക്ഷത്ത് നിർത്തുന്നു. നിങ്ങൾക്ക് ഒരു വിഭാഗത്തെ എതിർക്കാൻ കഴിയില്ല. നിങ്ങൾക്ക് അവരെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെടുത്താൻ കഴിയില്ല' എന്നാണ് കഴിഞ്ഞ ദിവസം എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഇ. ശ്രീധരൻ പറഞ്ഞത്. എന്നാല്‍, 'കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും... ഹിന്ദുക്കൾ മാത്രമല്ല, മുസ്‌ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുക തന്നെ ചെയ്യും' എന്നായിരുന്നു ഒരാഴ്ച മുന്‍പ് ഇതേ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും വിവിധ അന്വേഷണ ഏജന്‍സികളും പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ‘ലവ് ജിഹാദ്’ ആരോപണം ഉയര്‍ത്തിപ്പിടിക്കുന്നത് ചില വര്‍ഗ്ഗീയ സംഘടനകളാണ്.ബിജെപിയുടെ സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലായിരുന്നു ബിജെപിക്കാരെ വെല്ലുന്ന തരത്തില്‍ ഭിന്നിപ്പിന്‍റെ സ്വരവുമായി ഇ. ശ്രീധരൻ രംഗത്തുവന്നത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹമിപ്പോള്‍ നിലപാട് മാറ്റിയതെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തേ, ലൗ ജിഹാദിനെ കുറിച്ചും അങ്ങനെയുള്ളവരുണ്ടെങ്കിൽ അവർക്കുള്ള ദേശീയ- അന്തർദ്ദേശീയ ബന്ധവും അത്തരക്കാർക്ക് മയക്കുമരുന്ന്- കൊള്ളസംഘങ്ങൾ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേരള ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയിൽ നടത്തിയ സത്യവാങ് മൂലത്തിൽ ഇത്തരത്തിൽ സംഘടനകൾ കേരളത്തിൽ ഉള്ളതിനു തെളിവില്ലെന്നു വ്യക്തമാക്കിയതാണ്. ലൗ ജിഹാദ് നിർവ്വചിക്കപ്പെടുകയോ ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ അത് ഇതുവരെ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ബെന്നി ബെഹ്നാന്റെ ചോദ്യത്തിനു ഉത്തരമായി കേന്ദ്ര മന്ത്രി കിഷൻ റെഡ്ഡി 2020 ഫെബ്രുവരി 4 ന് പാർലമെന്റിൽ മറുപടി നൽകുകയും ചെയ്തിരുന്നു.
എന്നിട്ടും, ബിജെപി-യടക്കമുള്ള വര്‍ഗ്ഗീയ പാര്‍ട്ടികളും ചില മത സാമുദായിക സംഘടനകളും കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന് നിരന്തരം ആവര്‍ത്തിക്കാറുണ്ട്. ലൗ ജിഹാദ് വിവാദം ഹിന്ദുത്വ വർഗ്ഗീയതയുടെ പ്രചരണത്തിന്റെ ഭാഗമാണന്നു കേന്ദ്രമന്ത്രി വയലാർ രവി പറഞ്ഞിരുന്നു.