പൗരത്വ ഭേദഗതി നിയമത്തിനെതിരെ നോയിഡയിലെ കാളി കുഞ്ച് ആറുവരിപ്പാതയിൽ പന്തൽ കെട്ടി ആരംഭിച്ച ഷാഹീൻ ബാഗ് സമരം നാല്പതാം ദിവസത്തിലേക്ക് കടക്കുന്നു. സമരം രൂക്ഷമായതിനെ തുടർന്ന് ഒരു മാസത്തിലധികമായി ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി സ്തംഭിച്ചിരിക്കുകയാണ്. എന്നാൽ സ്കൂൾ വിദ്യാർത്ഥികളുടെ അധ്യയനം മുടങ്ങുന്നത് ഒഴിവാക്കാൻ ആംബുലൻസുകൾക്ക് പുറമെ സകൂൾ ബസ്സുകൾ കൂടി കടത്തിവിടാൻ സമരക്കാർ തീരുമാനിച്ചു.
ഗതാഗത സ്തംഭനം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരം തേടി ഡൽഹി ലഫ്റ്റനന്‍റ് ഗവർണ്ണർ അനിൽ ബൈക്കിൽ സമരക്കാരുമായി ചർച്ച നടത്തി. സമരക്കാരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കാമെന്നും വാഹന ഗതാഗതം പുന:സ്ഥാപിക്കാൻ സഹകരിക്കണമെന്നും ലഫ്. ഗവർണർ ആവശ്യപ്പെട്ടെങ്കിലും സമരക്കാർ വഴങ്ങിയില്ല. ബുധനാഴ്ചയിലെ സുപ്രീം കോടതി വിധിക്ക് ശേഷം തങ്ങളുടെ നിലപാട് പറയാമെന്ന് സമരക്കാർ ഗവർണറെ അറിയിച്ചു.
ഇതിനിടെ ദിനംപ്രതി 500 രൂപ കൂലി വാങ്ങിയാണ് സ്ത്രീകൾ ഷാഹീൻ ബാഗിൽ സമരം ചെയ്യുന്നത് എന്നാരോപിച്ച ബി.ജെ.പി ഐ.ടി സെൽ ചുമതലക്കാരൻ അമിത് മാളവ്യക്കെതിരെ സമരക്കാർ വക്കീൽ നോട്ടീസയച്ചു.
ഡൽഹിക്ക് പുറമെ പഞ്ചാബിലെ മലർകോട്ലയിലും പൗരത്വ ഭേദഗതിയ്ക്കെതിരെയുള്ള പ്രക്ഷോഭം ശക്തിപ്രാപിക്കുകയാണ്. ആയിരക്കണക്കിന് സ്ത്രീകളാണ് ദിനേന സമരകേന്ദ്രത്തിലെത്തുന്നത്. മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തിൽ രാപ്പകൽ സമരം വ്യാപകമാവുകയാണ്.