സംഘപരിവാർ ഭരണത്തിന് കീഴിൽ രാജ്യത്തിൻ്റെ മതനിരപേക്ഷതയും ന്യൂനപക്ഷ സുരക്ഷയും എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഉത്തർപ്രദേശിലെ ഝാൻസിയിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം. ഹിന്ദുത്വ ഭീകരവാദികളുടെ അസഹിഷ്ണുതയ്ക്കും അക്രമോത്സുകതക്കും ഇരയായി ന്യൂനപക്ഷങ്ങളും ദളിതുകളും സ്ത്രീകളും ബുദ്ധിജീവികളും വേട്ടയാടപ്പെടുന്ന നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഹിന്ദുത്വ വർഗീയ വാദികൾ ജനങ്ങളുടെ സ്വതന്ത്രമായ ജീവിതത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും നേരെ തുടർച്ചയായി കടന്നാക്രമണം നടത്തുകയാണ്.
ഝാൻസിയിൽ ഹിന്ദുത്വതീവ്രവാദികളിൽ നിന്നും രക്ഷപ്പെടാൻ കന്യാസ്ത്രികൾക്ക് സഭാവസ്ത്രം പോലും ഒഴിവാക്കേണ്ടിവന്നു. ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും അവരുടെ കൂടെയുണ്ടായിരുന്നവരെയും മതപരിവർത്തനമാരോപിച്ചാണ് ക്രിമിനലുകളായ എ ബി വി പിക്കാര്‍ ആക്രമിച്ചത്. തിരുഹൃദയ സന്യാസിനി സമൂഹത്തിൻ്റെ ഭാഗമായ ഡൽഹി പ്രോവിൻസിലെ നാല് കന്യാസ്ത്രീകളാണ് ആക്രമണത്തിനിരയായത്. ഉത്തര്‍പ്രദേശ് പൊലീസിൻ്റെകൂടി സഹായത്തോടെയാണ് ഈ ഫാസിസ്റ്റു സംഘങ്ങൾ അഴിഞ്ഞാടുന്നത് എന്നതാണ് ഏറ്റവും ഉൽകണ്ഠയുണ്ടാക്കുന്ന വസ്തുത.
മതം മാറ്റാൻ പെൺകുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ഹിന്ദുത്വ ഭീകരർ കന്യാസ്ത്രികളെ ട്രെയിനിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കി, ബഹളം വെച്ചുകൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. തിരിച്ചറിയൽ കാർഡുകൾ കാണിച്ചിട്ടും പൊലീസ് മോശമായി പെരുമാറുകയും അക്രമികളുടെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുകയുമാണുണ്ടായത്.
രാജ്യത്തെമ്പാടും, പ്രത്യേകിച്ച് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കുമെതിരായ ആക്രമണം കൂടിവരികയാണ്. മതപരിവർത്തനമാരോപിച്ചാണ് ഒഡീഷയിലും യുപിയിലും എംപിയിലുമെല്ലാം ക്രിസ്ത്യാനികൾക്കും മുസ്ലിംങ്ങൾക്കുമെതിരായ കടന്നാക്രമണങ്ങൾ സംഘപരിവാർ സ്ഥിരം പരിപാടിയാക്കി മാറ്റിയത്. നിയമവാഴ്ച ഉറപ്പാക്കാൻ ബാധ്യതപ്പെട്ട പൊലീസ് അക്രമികൾക്കൊപ്പം ചേരുന്ന അവസ്ഥയാണുള്ളത്.
ഭരണകൂട സംവിധാനങ്ങളുടെ ഒത്താശയോടെയാണല്ലോ മോദി ഭരണത്തിൽ ഗുജറാത്തിൽ മുസ്ലിങ്ങൾ വംശഹത്യക്കിരയാക്കപ്പെട്ടത്. നാസി വംശീയ ഉന്മൂലനങ്ങൾക്ക് സമാനമായ ഇന്ത്യയുടെ ചരിത്രത്തിലെ ഫാസിസ്റ്റ് പ്രയോഗമായിരുന്നു ഗുജറാത്ത് വംശഹത്യ. ഒഡീഷയിൽ വെച്ചാണല്ലോ പുരോഹിതനും ആതുരശുശ്രൂഷകനുമായ ഗ്രഹാംസ്റ്റെയിന്‍സിനെയും രണ്ട് കുട്ടികളെയും ചുട്ടുകൊന്നത്. കന്ദമഹലിൽ ക്രിസ്ത്യാനികൾക്കും അവരുടെ പള്ളികൾക്കും നേരെ നടന്ന ആക്രമണ പരമ്പര രാജ്യത്തെ ഞെട്ടിച്ചതാണ്. ഹിന്ദത്വ വാദികളുടെ ആക്രമണങ്ങളിൽ ഓടിത്തളർന്ന ക്രിസ്തുമത വിശ്വാസികൾക്ക് അഭയം നൽകിയതും സുരക്ഷ നൽകിയതും ഒഡീഷയിലെ സി പി ഐ എം ഓഫീസുകളും പ്രവർത്തകരുമായിരുന്നു.
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും പൗരന്മാർക്ക് അവകാശം ഉറപ്പ് നൽകുന്ന രാജ്യമാണ് ഇന്ത്യ. മതത്തിൽ വിശ്വസിക്കാനും മതം മാറാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും പൗരന്മാർക്ക് സ്വാതന്ത്ര്യമുണ്ടെന്ന ഭരണഘടനാ അവകാശങ്ങളെയാണ് പ്രാചീനതയുടെ കൂരിരുട്ടിൽ കഴിയുന്ന മനുവാദികൾ വെല്ലുവിളിക്കുന്നത്. ക്രിസ്തുമതം സ്വീകരിക്കുന്നതോ മുസ്ലിം മതം സ്വീകരിക്കുന്നതോ ഹിന്ദുമതം സ്വീകരിക്കുന്നതോ ഒരു കുറ്റകൃത്യമായി ഇന്ത്യൻ ഭരണഘടനയും നമ്മുടെ ക്രിമിനൽ നടപടി നിയമങ്ങളും കാണുന്നില്ല. ക്രിസ്തുമസ്സും പെരുന്നാളും പ്രണയ ദിനവുമെല്ലാം ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്കാരത്തിനും അഭികാമ്യമായ ആഘോഷങ്ങളല്ല എന്നുള്ള പ്രചരണങ്ങളാണവർ നടത്തി കൊണ്ടിരിക്കുന്നത്.
ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾക്ക് നേരെ പോലുമവർ ആക്രമണങ്ങൾ പതിവാക്കി. യു പി യിൽ ഹിന്ദു ജാഗരൺ മഞ്ച് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ വിലക്ക് കല്പിച്ച് ഭീഷണി മുഴക്കി. പുതുവത്സരാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്നാണവർ യോഗി ആദിത്യ നാഥ് സർക്കാറിനോട് ആവശ്യപ്പെട്ടത്. രാജസ്ഥാനിലെ പ്രതാപ് ഗഡ് ജില്ലയിൽ ക്രിസ്ത്യൻ വിശ്വാസികൾക്ക് നേരെ സംഘപരിവാർ അഴിഞ്ഞാടുന്ന സ്ഥിതിയാണുള്ളത്. ബജ്റംഗ്ദളും പി എച്ച് പിയും ന്യൂനപക്ഷങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ തടയാൻ പോലീസോ സംസ്ഥാന സർക്കാരോ നടപടികൾ സ്വീകരിക്കുന്നില്ല
രാജ്യത്തിന്‍റെ പ്രതിഛായയ്ക്കും മതസഹിഷ്ണുതാപാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്റംഗ്ദളിന്‍റെയും പൊലീസിന്‍റെയും ഭാഗത്തുനിന്നുണ്ടായി കൊണ്ടിരിക്കുന്നതെന്ന് ഈ സംസ്ഥാനങ്ങളിലെ സർക്കാറുകൾ തിരിച്ചറിയുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണിത്. ഇന്ത്യയുടെ ബഹുസ്വരതക്കും ജനാധിപത്യത്തിനും എതിരായ ആക്രമണം.