ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാതെ മിലാനിലേയും റോമിലേയും വിമാനത്താവളങ്ങളിലാണ് മലയാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യാ ഗവൺമെന്റിന്റെ അനുമതി ലഭിക്കാതെ യാത്രക്കാരെ തിരികെ വിടില്ലെന്നാണ് ഇറ്റാലിയൻ അധികൃതർ യാത്രക്കാരെ അറിയിച്ചത്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് ആരും തങ്ങളെ ബന്ധപ്പെട്ടില്ലെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്നവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. മിലാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റെടുത്തവരാണ് ഇവര്‍. കൊറോണയില്ലെന്ന സർട്ടിഫിക്കറ്റി ലഭിച്ചാൽ മാത്രമേ എല്ലാവര്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളു. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ കഴിഞ്ഞ അഞ്ചാം തീയതി പുറപ്പെടുവിച്ച സർക്കുലറാണ് ഇവർക്ക് വിനയായത്. ഇറ്റലി, റിപ്പബ്ലിക്ക് ഓഫ് കൊറിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർ കോവിഡ്-19 ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സർക്കുലറിൽ പറയുന്നുണ്ട്.
സംഘത്തിൽ ഗർഭിണികളും കുഞ്ഞുങ്ങളുമുണ്ട്. 15 മണിക്കൂറായി ഭക്ഷണവും വെള്ളവും ലഭിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു. നാട്ടിലെത്തിയാൽ വീട്ടിൽ നിരീക്ഷണത്തിന് തയ്യാറാണെന്നും ഇവർ വ്യക്തമാക്കി. അതേസമയം, ഇവരെ നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്.