ഛത്തീസ്ഗഢ്: ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം 22 ആയി. 15 മാവോയിസ്റ്റുകളെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ സുക്മ- ബൈജാപൂർ അതിർത്തിയിലെ വനമേഖലയിൽ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. മണിക്കൂറുകൾ നീണ്ട ആക്രമണത്തില്‍ അഞ്ച് സൈനികര്‍ മരണപ്പെട്ടുവെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്ത. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇന്നലെ സൈനികര്‍ സഞ്ചരിച്ച ബസ് കുഴി ബോംബുവെച്ച് മാവോയിസ്റ്റുകള്‍ തകര്‍ക്കുകയായിരുന്നു. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ ആക്രമണമാണ് സൈന്യത്തിന് നേരെ ബസ്തറില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നത്.
മാവോയിസ്റ്റ് സ്വാധീനമുള്ള ബസ്‍തര്‍ (Bastar) വനമേഖലയില്‍ വെള്ളിയാഴ്‍ച്ച രാത്രിമുതല്‍ അര്‍ധസൈനിക വിഭാഗങ്ങളുടെ സംയുക്ത സേനയില്‍പ്പെട്ട 2000 പേര്‍ പ്രത്യേകം തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ട സൈനികരാണ് ആക്രമണത്തിന് ഇരയായത്.
21 സൈനികരെ കാണാനില്ലെന്ന വാര്‍ത്തകളും ഇതോടൊപ്പം പുറത്തുവന്നിരുന്നു. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി.