മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ്-19 പ്രേട്ടോകോള്‍ ലംഘിച്ചുവെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം. താനായിരുന്നു ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി നടത്തിയിരുന്നതെങ്കില്‍ വീട് അടിച്ച് തകര്‍ക്കില്ലായിരുന്നോവെന്ന് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍ ചോദിച്ചു.
‘എനിക്ക് ഏപ്രില്‍ നാലിന് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്ന് സങ്കല്‍പ്പിക്കുക. ഏപ്രില്‍ നാലിന് ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ഏപ്രില്‍ ആറിന് ജനങ്ങള്‍ക്ക് ഇടയില്‍ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കല്പിക്കുക. രോഗബാധിതയായി 10 ദിവസം കഴിഞ്ഞ ശേഷം കോവിഡ് ടെസ്റ്റ് നടത്തണമെന്ന പ്രോട്ടക്കോളും കാറ്റില്‍ പറത്തി എന്ന് സങ്കല്‍പ്പിക്കുക.നിങ്ങള്‍ എന്റെ വീട് അടിച്ചു തകര്‍ക്കുകയില്ലായിരുന്നോ സഖാക്കളേ ?’ വീണ എസ് നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഏപ്രില്‍ എട്ടിനാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ നാല് മുതല്‍ തന്നെ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് മുഖ്യമന്ത്രി കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന ആരോപണം ശക്തമാക്കിയത്. മകള്‍ വീണക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പൂന്തുറയിലെ ആയിരക്കണക്കിന് മത്സ്യ ബന്ധന തൊഴിലാളികളെ പട്ടാളത്തെ ഇറക്കി ഭീഷണിപ്പെടുത്തി വീട്ടിലിരുത്തിയ പിണറായി വിജയന് തന്റെ മകള്‍ക്ക് രോഗം സ്ഥീരികരിച്ചപ്പോഴും സ്വയം ക്വാറന്റൈനിലിരിക്കാതെ പൊതുജനമധ്യത്തിലേക്ക് മടിയില്ലാതെ ഇറങ്ങാന്‍ കഴിഞ്ഞത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തില്‍ ആശങ്കയില്ലാത്തത് കൊണ്ടാണെന്നായിരുന്നു ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ പ്രതികരണം.