LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഹാമാരിക്കാലത്തെ ലെനിൻ സ്മരണ - കെ. ടി. കുഞ്ഞിക്കണ്ണന്‍

കൊവിഡ് മഹാമാരി സൃഷ്ടിച്ച അരക്ഷിതാവസ്ഥയുടെയും വാക്സിൻ പ്രതിസന്ധിയുടെയും സാഹചര്യത്തിലാണ് ലോകമിന്ന് മഹാനായ ലെനിൻ്റെ ജന്മദിനമാചരിക്കുന്നത്.സാമ്രാജ്യത്വത്തിൻ്റെയും തൊഴിലാളിവർഗ്ഗ വിപ്ലവങ്ങളുടെയും കാലത്തെ മാർക്സിസത്തെയാണ് ലെനിനിസമെന്ന് പറയുന്നത്. സാമ്രാജ്യത്വ - നിയോലിബറലിസം സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധിയും സാമ്പത്തിക തകർച്ചയും അതിജീവിക്കാനുള്ള നിശ്ചയദാർഢ്യത്തോടെ മനുഷ്യ പ്രയത്നങ്ങൾക്ക് ശരിയായ ദിശാബോധവും കരുത്തു പകരുന്നതാണ് ലെനിൻ സ്മരണ.

സാർവ്വദേശീയ മുതലാളിത്തത്തിൻ്റെ ദുർബ്ബലകണ്ണിയെന്ന് ലെനിൻ വിലയിരുത്തിയ റഷ്യയിലെ സാർ ഭരണകൂടത്തെ തകർത്ത്, തൊഴിലാളി വർഗ്ഗാധികാരം സ്ഥാപിച്ചുകൊണ്ട് സോഷ്യലിസ്റ്റ് സാമൂഹ്യനിർമ്മിതിക്ക് തുടക്കം കുറിച്ച മഹാനാണ് വി ഐ ലെനിൻ. മനുഷ്യജീവിതത്തെ നരകതുല്യമാക്കിയ ചൂഷണത്തിനും മഹാമാരികൾക്കുമെതിരായ വിപ്ലവകരമായ പ്രതിരോധത്തിൻ്റെയും അതിജീവനത്തിൻ്റെയും വഴികൾ തുറന്നു മഹത്തായ ഒക്ടോബർവിപ്ലവം. സമ്പത്ത് ഉല്പാദനത്തിൻ്റെ സാമൂഹ്യവൽക്കരണവും പൊതു ഉടമസ്ഥതയും സമ്പത്തിൻ്റെ ജനാധിപത്യപരമായ വിതരണവും സാധ്യമാക്കിയ പ്രഥമ സോഷ്യലിസ്റ്റ് പരീക്ഷണമാണ് ലെനിൻ രൂപം കൊടുത്ത യുഎസ്എസ്ആർ നടത്തിയത്. സ്വകാര്യസ്വത്തിനും അതിൻ്റെ ആധുനിക രൂപമായ മുതലാളിത്തത്തിനും ബദലായ വിജയകരമായ സോഷ്യലിസ്റ്റ് പരീക്ഷണമായിരുന്നു അത്. 

യുദ്ധവും 'സ്പാനിഷ് ഫ്ലൂ' എന്ന പേരിൽ വിളിക്കുന്ന 'ഇൻഫ്ലുവൻസ' എന്ന മഹാമാരിയും ലോകത്തെ വേട്ടയാടിയിരുന്ന സാഹചര്യത്തിലാണ് ഒക്ടോബർ വിപ്ലവവും യുഎസ്എസ്ആറിൻ്റെ രൂപീകരണവും നടക്കുന്നത്. ഇൻഫ്ലുവൻസ വൈറസ് മരണം വിതക്കുന്ന സാഹചര്യം കണക്കിലെടുത്ത് മുതലാളിത്ത രാജ്യങ്ങളോട് യുദ്ധം അവസാനിപ്പിക്കാനും ജനാധിപത്യപരവും നീതിപൂർവ്വകവുമായ സമാധാന ചർച്ചകൾ ആരംഭിക്കാനും ലെനിൻ അഭ്യർത്ഥിച്ചു. യുദ്ധം നിർത്തി മഹാമാരിയിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാനുള്ള ആരോഗ്യപ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാനും അതിനായുള്ള പ്രതിരോധ സംവിധാനങ്ങൾ സജ്ജീകരിക്കാനും ലെനിൻ ആവശ്യപ്പെട്ടു. 

1918-ൽ റഷ്യയിൽ പൊതുജനാരോഗ്യത്തിനായുള്ള പീപ്പിൾസ് കമ്മിസാറിയറ്റ് സ്ഥാപിച്ചു. ലെനിൻ തന്നെയായിരുന്നു കമ്മിസാർ കൗൺസിലിൻ്റെ അധ്യക്ഷൻ. പകർച്ച വ്യാധികളുടെ നിയന്ത്രണത്തെ പ്രധാനമായ പരിപാടിയാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചു. സ്പാനീഷ്ഫ്ലൂവിന് മുമ്പിൽ മുതലാളിത്തലോകം പകച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് റഷ്യ ശാസ്ത്രീയവും ജനകീയവുമായ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.1920ൽ ലെനിൻ എഴുതിയത് ''നമ്മുടെ എല്ലാ കഴിവുകളും നിശ്ചയദാർഢ്യവും ആഭ്യന്തര യുദ്ധത്തിലെ എല്ലാ അനുഭവങ്ങളും പകർച്ചവ്യാധി നേരിടുന്നതിനായിഉപയോഗിക്കവണം'' എന്നാണ്. രോഗമുണ്ടാകുന്ന തൊഴിൽപരവും സാമൂഹികവുമായ അവസ്ഥകളെകുറിച്ചു പഠിച്ച്, രോഗം ഭേദമാക്കുന്ന ചികിത്സക്കപ്പുറം അത് വരാതിരിക്കാനുള്ള പ്രതിരോധത്തിലൂന്നുന്ന ജനകീയാരോഗ്യ സമീപനമാണ് ലെനിൻ വികസിപ്പിച്ചത്. വാക്സിൻ ഗവേഷണങ്ങളും, വൈറസുകളെ ഇല്ലാതാക്കാനും തടയാനുമുള്ള ശുചിത്വ, പ്രതിരോധ പ്രവർത്തനങ്ങളും ലെനിൻ മുന്നോട്ടുവെച്ച സോഷ്യലിസ്റ്റ് ആരോഗ്യനയത്തിൻ്റെ പ്രധാന ഉള്ളടക്കമായിരുന്നു.

വൈദ്യശാസ്ത്രമെന്നത് ജീവശാസ്ത്രപരവും പരീക്ഷണാത്മകവും മാത്രമല്ലെന്നും സാമൂഹ്യശാസ്ത്രപരമാണെന്നും ലെനിൻ വിശദീകരിച്ചു. ലെനിനിസമെന്നത് സോഷ്യലിസ്റ്റ് ആരോഗ്യശാസ്ത്രവും മഹാമാരികൾക്കെതിരായ പ്രതിരോധതന്ത്രങ്ങളെ സംബന്ധിച്ച സാമൂഹ്യശാസ്ത്ര പാഠങ്ങളും ഉള്‍ചേര്‍ന്നതാണ്. ലെനിനിസ്റ്റ് ആരോഗ്യ സമീപനത്തിൻ്റെ ഉൾക്കാഴ്ചയിൽ നിന്നാണ് ഇന്ന് ക്യൂബയും വിയറ്റ്നാമും വടക്കൻ കൊറിയയുമെല്ലാം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. പല മുതലാളിത്ത രാജ്യങ്ങളിലേയും ഇന്നത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾ സോവിയറ്റ് ആരോഗ്യ സംവിധാനത്തെ മാതൃകയാക്കി കെയ്നീഷ്യൻ ഇടപെടലുകളുടെ കാലത്ത് ആവിഷ്ക്കരിച്ചെടുത്തിട്ടുള്ളതാണ്. കേരളത്തിൻ്റെ ആരോഗ്യ സംവിധാനങ്ങളും സമാശ്വാസകരമായ കൊവിഡ് പ്രതിരോധവും സോഷ്യലിസ്റ്റ് ആരോഗ്യ വീക്ഷണങ്ങളാൽ ബലപ്പെടുത്തിയെടുത്തതാണ്.

1870 ഏപ്രിൽ 22നാണ് റഷ്യയുടെ ഹൃദയഭൂമിയായി വിശേഷിപ്പിക്കുന മധ്യ വോൾഗയിലെ സിംബേഴ്സ്യിൽ വ്ളാദിമീർ ഇല്യച്ച് ഉല്യാനോവ് ജനിച്ചത്. ജനകീയ പ്രക്ഷോഭങ്ങളിലൂടേയും ചരിത്രം സൃഷ്ടിച്ച കർഷക മുന്നേറ്റങ്ങളിലൂടേയും സാർ ഭരണകൂടത്തെ പിടിച്ചുകുലുക്കിയ ജനതയാണ് സിംബേഴ്സ്ലേത്. അതുകൊണ്ടുതന്നെ റഷ്യൻ ഭരണകൂടത്തിൻ്റെ ക്രൂരമായ അടിച്ചമർത്തലുകൾ ഏറ്റുവാങ്ങേണ്ടിവന്ന ജനതയായിരുന്നു ലെനിൻ്റെ ജന്മനാട്ടുകാർ. അടിച്ചമർത്തലിൻ്റേയും ഭരണകൂടവേട്ടയുടേയും സാഹചര്യമാണ് ലെനിനേയും അദ്ദേഹത്തിൻ്റെ സമകാലീനരേയും വിപ്ലവകാരികളാക്കി തീർത്തത്. വളരെ ഉദ്ബുദ്ധരായ അധ്യാപക ദമ്പതിമാരായിരുന്നു ലെനിൻ്റെ മാതാപിതാക്കൾ. അവരുടെ മക്കളെല്ലാം സാർ ഭരണകൂടവും അത് സൃഷ്ടിച്ച ദുരിതങ്ങളും അവസാനിപ്പിക്കണമെന്നാഗ്രഹിച്ച വിപ്ലവകാരികളായിട്ടാണ് വളർന്നത്. ലെനിൻ്റെ മൂത്ത സഹോദരൻ 1887 ൽ അലക്സാണ്ടർ മൂന്നാമനെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ച് 19-ാം വയസ്സിൽ സാർ ഭരണകൂടം തൂക്കിലേറ്റിയ വിപ്ലവകാരിയായിരുന്നു. സഹോദരൻ്റെ വിപ്ലവപാതയോട് കടുത്ത വിമർശനം സൂക്ഷിച്ച ലെനിൻ അദ്ദേഹത്തിൻ്റെ ആത്മസമർപ്പണത്തെയും ആദർശധീരതയെയും ഏറെ ആദരവോടെയാണ് കണ്ടത്. ലെനിനെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അത് തങ്ങള്‍ സഞ്ചരിക്കേണ്ട മാർഗ്ഗമല്ലായെന്ന് തിരിച്ചറിയുകയും റഷ്യൻ സാഹചര്യങ്ങൾക്കനുസൃതമായി മാർക്സിസം പ്രയോഗിക്കേണ്ടത് എങ്ങനെയെന്ന് നരോദ്നിസത്തിനും മെൻഷെവിസത്തിനുമെതിരായ സൈദ്ധാന്തിക രാഷ്ട്രീയ സമരങ്ങളിലൂടെ കാണിച്ചു തരികയുമാണ്‌ ലെനിൻ ചെയ്തത്.

അവരവരുടെ കഴിവിനും സാധ്യതക്കുമനുസരിച്ച് മാർക്സിസം വികസിപ്പിക്കുന്നതിനും മാറുന്ന സാഹചര്യങ്ങൾക്കാവശ്യമായ രീതിയിൽ, സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനങ്ങളനുസരിച്ച് പ്രയോഗത്തിൽ കൊണ്ടുവരുന്നതിനും ശ്രമിക്കാതെ വിപ്ലവകാരികാരികളായ  തൊഴിലാളിവർഗ്ഗ പ്രവർത്തകനാരാവാൻ കഴിയില്ലെന്നാണ് ലെനിൻ പഠിപ്പിച്ചിട്ടുള്ളത്. റഷ്യൻ വിപ്ലവത്തിൻ്റെ ചരിത്രഗതിയിൽ ലെനിൻ രചിച്ച 'എന്തു ചെയ്യണം', 'ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്', 'ഭരണകൂടവും വിപ്ലവവും', 'റഷ്യയിലെ മുതലാളിത്ത വളർച്ച', 'സാമ്രാജ്യത്വം മുതലാളിത്തത്തിൻ്റെ പരമോന്നത ഘട്ടം' തുടങ്ങിയ കൃതികൾ മാർക്സിസത്തിൻ്റെ ക്ലാസിക്ക് കൃതികളാണ്. ഫെബ്രുവരി വിപ്ലവനാന്തരം അധികാരം കയ്യടക്കിയ കെരൻസ്കിയുടെ ബൂർഷാ സർക്കാറിനെ അട്ടിമറിച്ച് തൊഴിലാളി വർഗ്ഗ അധികാരം സ്ഥാപിക്കാനുള്ള സൈദ്ധാന്തിക രാഷ്ട്രീയ നിലപാടുകളാണ് തൻ്റെ വിഖ്യാതമായ 'ഏപ്രിൽ തീസീസ്സി'ലൂടെ അദ്ദേഹം മുന്നോട്ടുവെച്ചത്. ലോകയുദ്ധ സാഹചര്യങ്ങളെയും റഷ്യയുടെ ആഭ്യന്തര സ്ഥിതിഗതികളെയും വിലയിരുത്തിക്കൊണ്ടാണ് ലെനിൻ വിപ്ലവത്തിന് സമയം പാകപ്പെട്ടിരിക്കുന്നുവെന്ന് വിശദീകരിച്ചത്. ഒക്ടോബർ വിപ്ലവത്തിലൂടെ റഷ്യയിൽ തൊഴിലാളിവർഗ്ഗ ഭരണകൂടം സ്ഥാപിച്ചത്.

Contact the author

K T Kunjikkannan

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More