യെസ് ബാങ്ക് പ്രതിസന്ധി പരിഹരിക്കാനായി റിസർവ് ബാങ്ക് മുന്നോട്ടുവച്ച പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചതോടെ ബുധനാഴ്ച (മാർച്ച് 18) വൈകുന്നേരം 6 മണിക്ക് മോറട്ടോറിയം നീക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. റിസര്‍വ്വ് ബാങ്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യെസ് ബാങ്കില്‍ പ്രതിസന്ധി ആരംഭിച്ചത്. ബാങ്കിന്റെ 49 ശതമാനം ഓഹരി എസ്ബിഐ വാങ്ങും. ഓഹരി വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് മറ്റ് സ്വകാര്യ ബാങ്കുകളും രംഗത്തെത്തിയിട്ടുണ്ട്.
നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാറിനെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയി നിയമിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് മുൻ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സുനിൽ മേത്ത ഇനിമുതല്‍ യെസ് ബാങ്കിന്‍റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനാകും. മഹേഷ് കൃഷ്ണമൂർത്തി, അതുൽ ഭേദ എന്നിവരേ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിക്കുകയും ചെയ്തു. ഏഴു ദിവസത്തിനുള്ളിൽ പുതിയ ബോർഡ് ചുമതലയേൽക്കും.
നിക്ഷേപകര്‍ പണം നിക്ഷേപിച്ച ശേഷം യെസ് ബാങ്കിന്‍റെ അംഗീകൃത മൂലധനം 1100 കോടിയിൽ നിന്ന് 6200 കോടി ആയി ഉയര്‍ന്നു. നിക്ഷേപത്തിന്റെ 75 ശതമാനത്തിന് മൂന്നു വർഷത്തിന്റെ ലോക്ക് ഇൻ കാലയളവ് ഉണ്ടായിരിക്കും. നേരത്തെ, ഓഹരികൾ ഏറ്റെടുക്കുന്ന എസ്.ബി.ഐയിൽ നിന്നും സര്‍ക്കാര്‍ നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു. ബാങ്ക് പുനസംഘടനക്കായുള്ള റെഗുലേഷൻ ആക്ട് 1949 പ്രകാരമാണ് നിർദ്ദേശങ്ങൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്.