LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വി വി പ്രകാശ് ആര്യാടന്റെ അരുമ ശിഷ്യന്‍; സംസ്ഥാന നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന സൌമ്യസാന്നിധ്യം

മലപ്പുറം: വോട്ടെണ്ണലിന് രണ്ടു ദിവസം മാത്രം ശേഷിക്കെയുണ്ടായ നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി വി പ്രകാശിന്‍റെ അപ്രതീക്ഷിത വിയോഗം കക്ഷിരാഷ്ട്രീയ ഭേദമന്യേ നിലമ്പൂരിനെയും മലപ്പുറത്തെയും  ദുഖത്തിലാഴ്ത്തി. നിലമ്പൂരില്‍ വിജയ പ്രതീക്ഷയിലായിരുന്ന പ്രകാശ് തന്റെ സ്വകാര്യ സംഭാഷണങ്ങളിലും അത് പങ്കുവെച്ചിരുന്നു. 2016 ല്‍ നിലമ്പൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ നേടിയ പതിനോരായിരം വോട്ടിനെ മറികടക്കാനാവും എന്ന തന്റെ കണക്കുകൂട്ടല്‍ തെരഞ്ഞെടുപ്പിന് ശേഷവും പ്രകാശ്‌ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. 

മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്സിനെയും മുന്നണിയെയും ഐക്യത്തോടെ നയിച്ച നേതാവാണ്‌ വി വി പ്രകാശ്. വ്യക്തിത്വത്തില്‍ അദ്ദേഹം പുലര്‍ത്തിയ സൌമ്യ സമീപനവും നേതൃപാടവവും സംസ്ഥാന തലത്തില്‍ തന്നെ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്സിനെ നയിക്കേണ്ടത് ആര് എന്നാ ചോദ്യമുയര്‍ന്നപ്പോള്‍ യാതൊരു സംശയത്തിനും ഇടനല്‍കാതെ അദ്ദേഹത്തെ നേതൃത്വം  ഡി സി സി അധ്യക്ഷനാക്കി. ആര്യാടന്‍ മുഹമ്മദിനുപിന്നാലെ മലപ്പുറം ജില്ലയില്‍ ഉയര്‍ന്നുവന്ന ഏറ്റവും ശ്രദ്ധേയരായ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് വി വി പ്രകാശ്‌. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ പ്രകാശ് കെ എസ് യു വിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മലപ്പുറം ഡി സി സി പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് ജില്ലയില്‍ ഏറ്റവും അടുത്ത ഹൃദയബന്ധമുള്ള നേതാവായിരുന്നു പ്രകാശ്. അവസാന നിമിഷം വരെ ടി. സിദ്ധിക്കിന്റെ പേര്‍ ഉയര്‍ന്നുകേട്ട നിലമ്പൂരില്‍ ഒടുവില്‍ വി വി പ്രകാശ്‌ സ്ഥാനാര്‍ഥിയായി എത്തുകയായിരുന്നു. ആര്യാടന്‍ മുഹമ്മദിന്‍റെ നിര്‍ബന്ധമാണ്‌ പ്രകാശിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഇതേതുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍റെ താല്‍ക്കാലിക ചുമതല ആര്യാടന്‍ ഷൌക്കത്തിന്  നല്‍കിയാണ് വി വി പ്രകാശ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം എല്‍ എയുമായ പി വി അന്‍വറിനെതിരെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയത്. പിതൃതുല്യനായ ആര്യാടന്‍ മുഹമ്മദിന് മുസ്ലീം ലീഗുമായുണ്ടായിരുന്ന വിടവ് തന്റെ സൌമ്യ സാന്നിധ്യംകൊണ്ട് നികത്തിയതും പ്രകാശായിരുന്നു. 

വി വി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുന്‍ മുഖ്യമന്ത്രിമാരായ ഏ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ അനുശോചിച്ചു. കഠിനാധ്വാനിയും സത്യസന്ധനുമായ നേതാവായിരുന്നു വി വി പ്രകാശ് എന്ന് രാഹുല്‍ ഗാന്ധി തന്റെ അനുശോച്നത്തില്‍ പറഞ്ഞു. കഠിനാധ്വാനിയും ആത്മസമര്‍പ്പണവുമുള്ള നേതാവായിരുന്നു എന്ന് മുതിര്‍ന്ന നേതാവ് ഏ കെ ആന്റണി പറഞ്ഞു. ജില്ലയിലെ കോണ്‍ഗ്രസ്സിനെയും മുന്നണിയേയും നയിച്ച പാകതയുള്ള നേതാവായിരുന്നു വി വി പ്രകാശ് എന്നും ഈ ഘട്ടത്തിലുണ്ടായ അദ്ദേഹത്തിന്‍റെ വിയോഗം ജനങ്ങളെ സംബന്ധിച്ച് കനത്ത നഷ്ടമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വി. വി. പ്രകാശിന്‍റെ മൃതദേഹം ഇന്ന് രാവിലെ 8.30 മുതല്‍ മലപ്പുറം കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകീട്ട് 3 മണിയോടെ എടക്കര പാലുണ്ട ശ്മശാനത്തില്‍ സംസ്കാരം നടക്കും.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More