പൗരത്വ ഭേദഗതി നിയമത്തിന് സുപ്രിം കോടതിയുടെ സ്റ്റേയില്ല. നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സർക്കാറിന് സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ആവശ്യപ്പെട്ടു. 140 ഹര്‍ജികളില്‍ 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്.
കൂടുതൽ ഹർജികൾ അനുവദിക്കരുതെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വിഷയം ഭരണഘടനാ ബഞ്ചിനു വിടുന്ന കാര്യവും കോടതി പരിശോധിക്കും. അഞ്ചാഴ്ചക്ക ശേഷം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമം അസം കരാറിന്‍റെ ലംഘനമാണെന്ന ഹര്‍ജികളില്‍ പ്രത്യേക വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്‍കുമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. രണ്ടു മാസത്തിന് ശേഷം ഈ ഹര്‍ജികള്‍ പരിഗണിക്കും. എന്‍.പി.ആര്‍ നടപടിക്രമങ്ങള്‍ രണ്ടോ മൂന്നോ മാസം നീട്ടി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം ഭരണഘടനാ ബഞ്ച് പരിഗണിക്കുകയാണ് ഉചിതമെന്നും അദ്ദേഹം വാദിച്ചു. നിരവധി സംസ്ഥാനങ്ങള്‍ എന്‍.പി.ആര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അഭിഭാഷകന്‍ എ.എം സിങ്‌വി ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഡിസംബര്‍ 18ന് പ്രാഥമിക വാദം കേട്ട കോടതി വിഷയം ജനുവരി രണ്ടാംവാരത്തിലേക്ക് നീട്ടി വയ്ക്കുകയായിരുന്നു. മുസ്ലിംലീഗിന്റെ നാല് എം.പിമാര്‍ നല്‍കിയ ഹര്‍ജിയാണ് സി.എ.എയ്ക്ക് എതിരെ സമര്‍പ്പിക്കപ്പെട്ട ആദ്യ പരാതി. കോടതിയുടെ നിലപാട് ആശാവഹമാണെന്നും, കേസ് നീട്ടിവെക്കണമെന്നത് പ്രധാനആവശ്യം ആയിരുന്നില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.