ചരിത്രകാരനും എഴുത്തുക്കാരനും കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര വിഭാഗം അധ്യാപകനുമായ ഡോ കെ എസ് മാധവനെതിരായ നീക്കത്തില്‍ നിന്ന് സര്‍വകലാശാലാ അധികൃതര്‍ പിന്‍മാറണമെന്ന് ലേഖനത്തിന്റെ സഹ കര്‍ത്താവും സര്‍വകലാശാല ഫിലോസഫി വിഭാഗം മുന്‍ വകുപ്പധ്യക്ഷനുമായ പ്രൊഫ. പി. കെ. പോക്കര്‍ ആവശ്യപ്പെട്ടു.
ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് പ്രൊഫ. പി. കെ. പോക്കര്‍ ഈ ആവശ്യം ഉന്നയിച്ചത്. പ്രൊഫ. പി.കെ. പോക്കരുമായി ചേര്‍ന്ന് മാധ്യമം ദിനപ്പത്രത്തില്‍ എഴുതിയ "സര്‍വകലാശാലകളില്‍ നിറഞ്ഞാടുന്നു സംവരണവിരുദ്ധ മാഫിയ" എന്ന ലേഖനമാണ് നടപടിക്ക് ആധാരം.
ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം:-
ഡോ . കെ എസ് മാധവനെതിരായ പ്രതികാര നടപടി നിർത്തിവെക്കുക.
ചരിത്രകാരനും ദളിത് കീഴാള പഠന വിദഗ്ധനുമായ ഡോ കെ എസ് മാധവന് (ചരിത്ര വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ) നൽകിയ മെമ്മോ കാലിക്കറ്റ് സർവകലാശാല പിൻവലിക്കണം. Dr K S മാധവൻ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനും, എഴുത്തുകാരനും, പ്രഭാഷകനുമാണ്. മാധവനും ഞാനും ചേർന്ന് മാധ്യമം ദിനപത്രത്തിൽ ഇന്ത്യയിലും കേരളത്തിലും നടക്കുന്ന സംവരണ അട്ടിമറികൾ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ലേഖനമെഴുതിയിരുന്നു. (ഏപ്രിൽ 21) സർവകലാശാലകളിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന കീഴാള വിരുദ്ധതയെ കുറിച്ച് ഞങ്ങൾ രണ്ടുപേരും വളരെക്കാലമായി നടത്തിവരുന്ന പഠനങ്ങളുടേയും പ്രവർത്തനങ്ങളുടേയും തുടർച്ചയാണ് ആ ലേഖനവും.
ഉൾകൊള്ളൽ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും ഭരണഘടനാപരവും നിയമപരവുമായ അവകാശ സംരക്ഷണത്തിന്‍റെ അനിവാര്യതയും ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് സാമൂഹിക നീതി ഉറപ്പാക്കേണ്ടത്. ജെ എൻ യുവിലെ അധ്യാപകർ സാർവ്വകലാശാലയെ വിമർശിക്കുന്ന ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിക്കുകയും അവയെല്ലാം ചേർത്ത് പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തത് അടുത്ത കാലത്താണ്. അമേരിക്കൻ മിലിട്ടറിയുടെ ഗവേഷണംകൂടി നടക്കുന്ന എം ഐ ടി സർവകലാശാലയിൽ പ്രൊഫസറായി ഇരുന്നുകൊണ്ടാണ് നോം ചോംസ്കി അമേരിക്കയുടെ വംശീയവും അധിനിവേശപരവുമായ തെറ്റായ നയങ്ങൾ വിമർശിച്ചത്. അങ്ങിനെ മാത്രമാണ് ചരിത്രം മുന്നേറിയിട്ടുള്ളത്. ഇന്ത്യയിലും ലോകത്തും അക്കാദമിക പ്രവർത്തകർ സാമൂഹിക നീതിക്കും, ഉൾകൊള്ളൽ നയത്തിനും വേണ്ടി പ്രവർത്തിക്കുമ്പോൾ കേരളംപോലുള്ള ഒരു സംസ്ഥാനത്ത് എഴുത്തിന്റെ പേരിൽ പ്രതികാര നടപടി തുടങ്ങിയത് ലജ്ജാകരമാണ്. അടിയന്തിരമായി ഈ മെമ്മോ പിൻവലിക്കണം. ഇത്തരം തെറ്റുകൾ അവർത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവർ വിവേകം കാണിക്കണം. എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രൊഫസര്‍ പോക്കര്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
സര്‍വകലാശാലകള്‍ സംവരണ അട്ടിമറി നടത്തുന്ന വരേണ്യകേന്ദ്രങ്ങളാകുന്നു എന്ന വിമര്‍ശനമാണ് ലേഖനത്തിലെ കാതലായ വിമര്‍ശനമാണ് ഇതുമായി ബന്ധപ്പെട്ടുനടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രൊഫ. പി.കെ. പോക്കരും ഡോ. കെ.എസ്. മാധവനും നടത്തിയിരിക്കുന്നത്. ആദിവാസി, ദളിത്, മുസ്ലീം പിന്നോക്ക വിഭാഗങ്ങളോട് ഒരുതരം പുറന്തള്ളല്‍ സമീപനമാണ് ദേശീയതലത്തില്‍ തന്നെ സര്‍വകലാശാലകള്‍ സ്വീകരിക്കുന്നത് എന്ന് ലേഖകര്‍ വാദിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. കോഴിക്കോട് സര്‍വകലാശാലയിലെ നിയമനങ്ങളില്‍ നടന്ന സംവരണ അട്ടിമറികളെ കുറിച്ച് ദേശീയ പട്ടികജാതി കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട് എന്ന ലേഖനത്തില്‍ പറയുന്നുണ്ട്. ലേഖനത്തിലെ ഈ പരാമര്‍ശമാണ് സര്‍വകലാശാല, നടപടിക്ക് കാരണമായി പറയുന്നത്.