ഇറാഖില്‍ അമേരിക്ക തുടരെത്തുടരെ നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണത്തെ ഇറാഖി പ്രസിഡന്‍റ് ബർഹാം സാലിഹ് അപലപിച്ചു. വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തില്‍ ആറ് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും, രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടുന്നുകയറ്റമാണ് അതെന്നും അദ്ദേഹം പറഞ്ഞു. 'ഇറാഖിന്റെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാന്‍ സർക്കാരിനെ സഹായിക്കുകയാണ് വേണ്ടത്. അല്ലാതെ, പ്രോക്സി യുദ്ധം നടത്തുകയല്ല. വെറുതെ ഐസിസിന് വഴിമരുന്നിട്ടു കൊടുക്കരുത്'- സാലിഹ് പറഞ്ഞു.
ഇറാഖിന്‍റെ രാഷ്ട്രീയ സാമ്പത്തിക ആരോഗ്യ സുരക്ഷാ രംഗങ്ങള്‍ അഭൂതപൂർവമായ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തില്‍ ആവർത്തിച്ചുള്ള ഇത്തരം ആക്രമണങ്ങള്‍ ഭരണകൂടത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇറാഖി പ്രസിഡന്‍റ് വ്യക്തമാക്കി. ഇരാഖീ സൈനിക താവളം ലക്ഷ്യമാക്കിയാണ് അമേരിക്ക ആക്രമണം നടത്തിയത്. ഉടന്‍തന്നെ ഇറാഖ് വിദേശകാര്യമന്ത്രി അമേരിക്കയുടേയും യു.കെയുടേയും അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ മന്ത്രാലയത്തിലേ അണ്ടർസെക്രട്ടറിമാരും ഉപദേശകരും ഔദ്യോഗിക വക്താക്കളും പങ്കെടുത്തു.