വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാൻ പാടുപെടുന്ന ഇറ്റലിയെ സഹായിക്കുന്നതിനായി മാസ്കുകളും റെസ്പിറേറ്ററുകളും ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങള്‍ ചൈന അയച്ചുകൊടുത്തു. ചൈനയില്‍ നിന്നാണ് പുതിയ കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളാണ് കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത് ഇറ്റലിയിലാണ്. അവിടെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് കടുത്ത ക്ഷാമാമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഈ മാസം ആദ്യം മാസ്ക് അടക്കമുള്ള ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ തന്നു സഹായിക്കണമെന്ന റോമിന്‍റെ അഭ്യര്‍ത്ഥന യൂറോപ്യന്‍ രാജ്യങ്ങള്‍ നിരസിച്ചിരുന്നു. തങ്ങളുടെ പൌരന്മാര്‍ക്ക് അപകടം നേരിടുന്ന സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനായി സ്റ്റോക്ക് ചെയ്യുകയായിരുന്നു അവര്‍. റെഡ് ക്രോസ് സൊസൈറ്റി ഓഫ് ചൈന സ്വരൂപിച്ച 30 ടൺ മെഡിക്കല്‍ ഉപകരണങ്ങളുമായി ഒമ്പത് ചൈനീസ് മെഡിക്കൽ സ്റ്റാഫുകളുടെ സംഘം വ്യാഴാഴ്ച ഇറ്റലിയില്‍ എത്തി. 'കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യമായതിനാല്‍ ഇതൊരു താല്‍ക്കാലിക ആശ്വാസം മാത്രമേ ആകൂ എങ്കിലും ഈ കരുതലിന് നന്ദിയെന്ന്' ഇറ്റാലിയൻ റെഡ് ക്രോസ് മേധാവി ഫ്രാൻസെസ്കോ റോക്ക പറഞ്ഞു.
അതേസമയം, അലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ ധനികരില്‍ ഒരാളുമായ ചൈനീസ് വ്യവസായി ജാക്ക് മാ 500,000 കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റുകളും ഒരു ദശലക്ഷം മാസ്കുകളും അമേരിക്കയ്ക്ക് സംഭാവന ചെയ്തു. ആരോഗ്യ പ്രതിസന്ധി രൂക്ഷമായതിനാല്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.