കൊവിഡ് ആർടിപിസിആർ നിരക്ക് കുറച്ചതിൽ സർക്കാറിന് ഹൈക്കോടതിയുടെ പ്രശംസ. ആർടിപിസിആർ നിരക്ക് നിശ്ചയിക്കാനുള്ള അവകാശം സർക്കാറിനുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സക്ക് വൻ നിരക്ക് ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. കൊവിഡ് ടെസ്റ്റ് അവശ്യ സേവന നിയമത്തിന്റെ പിരിധിയിൽ ഉൾപ്പെടുത്താമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ആർടിപിസിആർ ടെസ്റ്റിന്റെ പേരിൽ കൊള്ളലാഭം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. വിവിധ ചികിത്സകളുടെ പേരിലാണ് സ്വകാര്യ ആശുപത്രികൾ സാധാരണക്കാരെ പിഴിയുന്നതെന്നും കോടതി നിരീക്ഷിച്ചു. ഹർജി അടുത്ത മാസം 6 ന് വീണ്ടും പരിഗണിക്കും.
കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ 500 രൂപയാക്കി കുറച്ചതിനെതിരെ ലാബ് ഉടമകൾ ഹൈക്കോതിയെ സമീപിച്ചിട്ടുണ്ട്. നിരക്കുകൾ കുറച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. നിരക്ക് കുറച്ചാൽ നഷ്ടം നികത്താൻ സബ്‌സിഡി അനുവദിക്കണമെന്നും ലാബ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായാണ് നിരക്ക് കുറക്കാൻ സർക്കാർ തീരുമാനിച്ചത്. വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ലാബ് ഉടമകൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിശോധനാ നിരക്ക് നിശ്ചയിക്കാനുള്ള അവകാശം ലാബുകൾക്കാണ്. ഇതിലാണ് സർക്കാർ കൈകടത്തിയത്. കുറഞ്ഞ നിരക്കിൽ ആര്‍ടിപിസിആര്‍ പരിശോധന തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഐസിഎംആറിന്റെ ഉത്തരവ് ലംഘിച്ചാണ് നിരക്ക് കുറച്ചതെന്നും ഹർജിയിൽ പറയുന്നു. നിരക്ക് കുറയ്ക്കുന്നത് പരിശോധനയുടെ നിലവാരം കുറയാന്‍ ഇടയാക്കുമെന്നും ഹർജിയിലുണ്ട്.