കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ പൊലീസും ഫലസ്തീന്‍ പ്രക്ഷോഭകരും തമ്മില്‍ നടക്കുന്ന സംഘര്‍ഷം മൂന്നാം ദിവസവും തുടരുന്നതിനിടെ മാര്‍ച്ച് നടത്താനൊരുങ്ങി ജൂതര്‍. കിഴക്കന്‍ ജറുസലേം ഇസ്രായേല്‍ കൈവശപ്പെടുത്തിയതിന്റെ വാര്‍ഷിക ദിനത്തിന്‍റെ ഭാഗമായി വര്‍ഷാവര്‍ഷം കിഴക്കന്‍ ജറുസലേമിലൂടെ ജൂതര്‍ വലിയ ആഘോഷത്തോടെ ദേശീയ മാര്‍ച്ച് നടത്താറുണ്ട്. എന്നാല്‍ നിലവില്‍ ഫലസ്തീനികളുടെ പ്രതിഷേധം നടക്കുന്നതിനിടെ ഇത്തരമൊരു റാലി നടത്തുന്നത് കൂടുതല്‍ സംഘര്‍ഷമുണ്ടാക്കുമെന്നാണ് ആശങ്ക.
കിഴക്കന്‍ ജറുസേലമിലെ മുസ്ലിം മേഖലകളിലൂടെയുള്‍പ്പെടെയാണ് മാര്‍ച്ച് നീങ്ങുക. സംഘര്‍ഷമുണ്ടായാല്‍ കലാപ സമാന സ്ഥിയിയായിരിക്കും നഗരത്തിലുണ്ടാവുകയെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എപ്പോള്‍ വേണമെങ്കിലും ഒരു പൊട്ടത്തെറി ഉണ്ടാവാമെന്നാണ് മുന്‍ ഇസ്രായേല്‍ സൈനികോദ്യോഗസ്ഥനായ അമോസ് ഗിലാഡ് മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷയുടെ ഭാഗമായി പുണ്യ സ്ഥലമായ ടെമ്പിള്‍ മൗണ്ടിലേക്ക് ജൂതര്‍ പ്രവേശിക്കുന്നത് പൊലീസ് വിലക്കിയിട്ടുണ്ട്.
അതേസമയം, ജറുസലേമില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണത്തില്‍ മുന്നൂറോളം ഫലസ്തീനികള്‍ക്ക് പരിക്കേറ്റിരുന്നു. ജൂത കുടിയേറ്റത്തിനായി കിഴക്കൻ ജറുസലേമിലെ ഫലസ്തീനികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്.
അതിനിടെ, ഫലസ്തീനികൾക്കെതിരെ ഇസ്രയേൽ നടത്തിയ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കാനൊരുങ്ങുകയാണ് അറബ് ലീഗ്. ഖത്തറിൻറെ അധ്യക്ഷതയിൽ അറബ് ലീഗിന്റെ സ്ഥിരം സമിതി തിങ്കളാഴ്ച അടിയന്തര യോഗം ചേരും. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ഫലസ്തീൻ ആവശ്യം കൂടി പരിഗണിച്ചാണ് യോഗമെന്ന് ഖത്തർ പെനിൻസുല റിപ്പോർട്ട് ചെയ്തു. ശൈഖ് ജർറാഹ് മേഖലയിൽ കൂടുതൽ പലസ്തീൻ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ കൈക്കൊള്ളേണ്ട നിലപാടുകളെ കുറിച്ചും യോഗം ചർച്ച ചെയ്യും.