മൾബറി ഇലകൾ തിന്നു ജീവിക്കെ, പെട്ടെന്നൊരു നിമിഷം പുഴു അതു വേണ്ടെന്നുവെക്കുന്നു. ജീവസന്ധാരണത്തിന് തുടര്‍ന്നെന്ത് തേടും എന്നതിനെക്കുറിച്ച് ഒരു ധാരണയും രൂപപ്പെട്ടിട്ടില്ല എന്നിട്ടും പുഴു മൾബറിയോട് വിടപറയുന്നു. അന്നുമുതൽ മുമ്പില്ലാത്ത തരത്തിൽ ആ ജീവിയിൽ മാറ്റങ്ങളുണ്ടാവുന്നു. താൻ വെറുമൊരു പുഴുവല്ല എന്നും വർണ്ണങ്ങൾ ഒളിപ്പിച്ചുവെച്ച പൂമ്പാറ്റയാണ് എന്നും ആ കുഞ്ഞുജീവി മനസ്സിലാക്കുന്നു. അങ്ങനെ പുഴു പൂമ്പാറ്റയിലേക്ക് തന്‍റെ അസ്തിത്വത്തെ പറിച്ചുനടുന്നു.
പുതിയൊരു ജീവിതത്തിന്റെ ചിറകും ആകാശവും തരുന്ന, ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പരിണാമമാണ് റംസാന്‍ നമ്മുടെ ജീവിതത്തിനും നൽകുന്നത്. പൂമ്പാറ്റയിലേക്കുള്ള ആ യാത്ര നമ്മേക്കാള്‍ ദൈവം ഇഷ്ടപ്പെടുന്നുണ്ട്. പാപത്തിന്റെ മൾബറിയോട് യാത്ര പറയുമ്പോൾ നമ്മളും പൂമ്പാറ്റയാകുന്നു.
റംസാന്‍ നമ്മിലേക്ക് തന്നെയുള്ള ഏറ്റവും മനോഹരമായ മടക്കയാത്രകൂടിയാണ്. ചില ചോദ്യങ്ങൾ നാം നമ്മോടുതന്നെ ചോദിക്കുകയാണ്. അവനവനിലേക്ക് തിരിഞ്ഞിരുന്ന് ഒരവലോകനം. ഒരു ചുവട് പിന്നിലേക്ക് വെയ്ക്കുന്നവൻ ഏഴ് ചുവട് മുന്നിലേക്ക് വെയ്ക്കും എന്നൊരു പഴമൊഴി ഉണ്ടല്ലോ.
നോയ്മ്പ്, ശീലിച്ചുപോന്ന ശീലങ്ങടുള്ള യാത്ര പറയലായിരുന്നു. മുകളിലേക്ക് കല്ലെറിഞ്ഞാൽ വേഗതതീർന്ന് താഴേക്കെത്തുന്നതുപോലെ മാറ്റിവെച്ച കൗതുകങ്ങളിലേക്കും തെറ്റുകളിലേക്കും മനസ്സ് ഓടിച്ചെല്ലാൻ ധൃതി കാണിക്കും. മനസ് അലസതയുള്ള ഒരു കുട്ടിയാണ്. 'അശ്രദ്ധമായി വിട്ടാൽ യൌവ്വനത്തിലെത്തിയാലും മുലകുടി മാറ്റില്ല' എന്നു പറയുന്നത് എത്ര ശരിയാണ്. ജീവിതത്തിന്‍റെ കൗതുകങ്ങളോട് 'നോ' പറയാൻ നമുക്ക് സാധിക്കണം.
ഇത്രയേറെ കൗതുകങ്ങളെ മാറ്റിനിർത്തിയപ്പോള്‍, ബുദ്ധിമുട്ടാണ് എന്നു കരുതിയതിനെ ഏറ്റെടുത്തപ്പോള്‍ കിട്ടിയത് ജീവിതകാലം മുഴുവൻ ആഘോഷിക്കാനുള്ള ഒരു പെരുന്നാളാണ്. ആയുസ്സിനൊടുവിലും അങ്ങനെയൊരു പെരുന്നാളാവട്ടെ. ഹൃദയംകൊണ്ടുള്ള തൊടലിന് അത്രയേറെ പ്രാധാന്യമുണ്ട്. പെരുന്നാളിലെ കെട്ടിപ്പിടുത്തങ്ങൾപോലെ. സാഹചര്യങ്ങൾ നമ്മളെ വിട്ടുവിട്ടിരുത്തുമ്പോഴും ഹൃദയംകൊണ്ട് ഇപ്രാവശ്യവും നമുക്ക് തൊട്ടുതൊട്ടിരിക്കാം. ഹൃദയങ്ങളെ ചേർത്തിരുത്താം. ചെറിയ പെരുന്നാൾ ആശംസകൾ.