ശവ്വാലമ്പിളിപോലെ പാതി തെളിഞ്ഞുകത്തുന്ന അത്യപൂർവ്വ നിമിഷങ്ങളുണ്ട്. പ്രവാസികള്‍ക്ക് അതല്‍പ്പം കൂടുതലായിരിക്കും. വാട്സ്പ്പില്‍ ഫോര്‍വേഡിറങ്ങിക്കളിക്കുന്ന ചിത്രങ്ങളില്‍ നിന്നോ കട്ടിലില്‍ കാത്തുകിടക്കുന്ന പുത്തനുടുപ്പിന്‍റെ ഗന്ധത്തില്‍ നിന്നോ ഒക്കെയായിരിക്കും ആണ്ടുകൾ പിറകിലേക്കുള്ള ജ്ഞാനേന്ദ്രിയങ്ങളുടെ കുതിര സവാരിയുടെ തുടക്കം.
ക്ഷണനേരത്തേക്ക് രസമുകുളങ്ങളിൽ മരവിച്ച ഓര്‍മ്മകള്‍ തുളഞ്ഞിറങ്ങി കണ്ണങ്ങനെ തിളങ്ങും. കുടുംബക്കാര്‍ തരുന്ന അഞ്ചിന്‍റെയും പത്തിന്‍റെയും നോട്ടുകള്‍ ഉള്ളംകയ്യില്‍ ചുരുണ്ടുകൂടും. വല്യുപ്പ എടുത്തുതരുന്ന പുത്തനുടുപ്പിട്ട് കണ്ണാടി നോക്കി ഉപ്പയെ കാണും. അസ്സലായിട്ടുണ്ടെന്ന് അമ്മായി ആലിംഗനം ചെയ്യും. പത്തിരിമണക്കുന്ന കയ്യുമായി വന്നുമ്മ ചേര്‍ത്തുപിടിക്കും. ബുധനാഴ്ചകളിലും യൂണിഫോം നിര്‍ബന്ധമാക്കിയിരുന്നെങ്കില്‍ എന്നാശിച്ച നിമിഷങ്ങള്‍ ഉള്ളില്‍ കിടന്നുപിടയും.
അല്ലെങ്കിലും പുതിയ വസ്ത്രം ധരിച്ചാല്‍ ആത്മവിശ്വാസം കൂടുമെന്നൊക്കെ പറയുന്നതില്‍ സത്യമില്ലാതില്ല. പെരുന്നാളിനുമാത്രം തിളങ്ങുന്ന കണ്ണുകള്‍ കണ്ട് അടുത്ത പെരുന്നാള്‍ എന്നാകുമെന്ന് ആലോച്ചിരിന്നിട്ടുണ്ട്. എല്ലാവർക്കും ദിവസവും പുതിയ വസ്ത്രങ്ങൾ ധരിക്കാൻ കഴിയുമായിരുന്നെങ്കില്‍ വിഷാദം ഈ ഭൂമിയില്‍ നിന്നുതന്നെ തുടച്ചുനീക്കപ്പെട്ടേനേ. ഓരോ ദിവസവും പഴയ വസ്ത്രത്തില്‍ പുനര്‍ജനിക്കേണ്ടിവരുന്നത് അത്രമാത്രം ഭീകരമാണ്.
പള്ളിയിലെ ഇമാമിന്‍റെ പെരുന്നാള്‍ സന്ദേശത്തില്‍ പ്രവാചകന്‍ പെരുന്നാളിന് പുത്തനുടുപ്പിട്ടതിന്‍റെയും, അത്തറ് പൂശിയതിന്‍റെയും കഥകള്‍ മുത്തഴിഞ്ഞു വീഴുന്നത് കാതോര്‍ത്തിരുന്നിട്ടുണ്ട്. എഡി അറുന്നൂറുകളിലും ലോകത്തെ ഏറ്റവും വലിയ പ്രശ്നം എല്ലാവര്‍ക്കും എന്നും ധരിക്കാന്‍ നല്ല വസ്ത്രം ഇല്ലാതിരുന്നതായിരുന്നോ?
ഇന്നും അങ്ങനെത്തന്നെയാണ്. ഇവിടെ, മരുഭൂമിയിലെ പെരുന്നാള്‍ അത്രമേല്‍ വിരസമാണ്. ഉമ്മയുടെ വീട്ടിലെ ബിരിയാണിമണം കാടും കുന്നും മലയും കടലും കടന്ന് വരുന്നുണ്ട്. ഒറ്റയ്‌ക്കെന്ന് വിലപിക്കുമ്പോഴും ഞൊടിയിട നേരത്തേക്കുപോലും പിടിവിടാത്ത സ്നേഹത്തിന്റെ, കരുതലിന്റെ, ചൂടും ചൂരും നിറഞ്ഞ ചുളിവുവീണ കൈത്തലങ്ങൾ ഉള്ളങ്കയ്യിൽ മുറുകുന്നുണ്ട്. പിച്ചവെച്ച വഴികളുടെ, കണ്ടറിഞ്ഞ നേരുകളുടെ, കേട്ടറിഞ്ഞ കഥകളുടെ, മാഞ്ഞു പോയിട്ടും മറന്നുപോകാത്ത ഭൂതകാലക്കുളിര് പേറുന്ന ഓർമ്മകളുടെ പറുദീസ! കഴിഞ്ഞുപോയ പെരുന്നാളുകളൊക്കെയും എന്തൊരു പെരുന്നാളുകളായിരുന്നുവെന്ന്' മുമ്പത്തേക്കാളേറെ അത്ഭുതം കൂറുന്നു.