ചെറിയ പെരുന്നാളിന് കൽത്തപ്പത്തിന്റെ മണമാണ്. കോവിഡ് പിടിച്ച് മണവും രുചിയുമൊക്കെ പോയിട്ടുണ്ടെങ്കിലും അതിപ്പൊഴും ഹൃദയത്തിൽ പരിമളം പടർത്തുന്നുണ്ട്. ഓർക്കുമ്പോൾ നാവിൽ ഒരു കപ്പലോടിക്കാനുള്ള വെള്ളം കിനിയുന്നുണ്ട്.
മലപ്പുറത്തെ കന്മനത്തായിരുന്നു അമ്മവീട്. ധാരാളം അംഗങ്ങളുള്ള വലിയ കുടുംബം. നിത്യം ചാണകം മെഴുകുന്ന മുറ്റം. ഒരുഭാഗത്ത് കാലിത്തൊഴുത്ത്. സർപ്പക്കാവ്... അങ്ങനെ അസ്സൽ ഹിന്ദു വീട്. എന്നാൽ അയൽവാസികളെല്ലാം മുസ്ലിംകൾ ആയിരുന്നു. പേരിനു തൊട്ടുതാഴേ കാണുന്ന ഈ മതം പറച്ചിൽ എസ് എസ് എൽ സി ബുക്കിലെ മൂന്നാമത്തെ കോളത്തിൽ മാത്രമേ കാണൂ. പെരുന്നാളും ഓണവും ക്രിസ്‌തസുമെല്ലാം ഞങ്ങൾ ആർഭാഢത്തോടെ ആഘോഷിക്കും.
ബന്ധുവീടുകൾ സന്ദർശിക്കലാണല്ലോ പെരുന്നാളിന്റെ പ്രധാന ആഘോഷം. തൊട്ടടുത്ത വീടുകൾ കയറിയിറങ്ങി തിരിച്ചെത്തുമ്പോഴേക്കും സന്ധ്യയാകും. നെയ്ച്ചോറും ബീഫും, ബിരിയാണിയും വല്യ പെരുന്നാളിനേ കിട്ടൂ. എന്നാലും കൽത്തപ്പത്തോടായിരുന്നു എനിക്ക് പ്രിയം. കിണ്ണത്തപ്പം, കുഴിയപ്പം, അരീരപ്പം, പാലിയത്തപ്പം, മയ്യത്തപ്പം, കാരക്കപ്പം, വിണ്ടിയലുവ, മുട്ടപ്പത്തിരി അങ്ങനെ നീണ്ടു നീണ്ടു കിടക്കുന്ന പലഹാരങ്ങളുണ്ടെങ്കിലും കൽത്തപ്പത്തോളം സ്വാദ് മറ്റൊന്നിനുമില്ലെന്ന് ഞാന്‍ പറയും.
പാത്തുമ്മോൾമ്മയുടെ വീട്ടിലെ നൈസ്പത്തിരിയും തേങ്ങ വറുത്തരച്ച കോഴിക്കറിയും, സൈതലവി ഹാജിയുടെ വീട്ടില്‍ നിന്നു മാത്രം കിട്ടുന്ന ഗള്‍ഫ് ചോക്ലേറ്റുകളും ഉണ്ടെങ്കിലും, ഇയ്യാത്തുമ്മയുടേയും സൈനബതാത്തയുടേയും കല്‍ത്തപ്പം കഴിച്ചു വയറു നിറച്ച് വല്ലാത്തൊരു നിസ്സംഗതയോടെ ഞാന്‍ നില്‍ക്കും. കല്‍ത്തപ്പം ഉണ്ടാക്കുന്നതിനു മുന്‍പുതന്നെ സൈനബത്താത്ത ഞങ്ങളെ വിളിക്കും. ചെറിയുള്ളി വഴറ്റിത്തുടങ്ങുമ്പോഴേക്കും ക്ഷമയുടെ നെല്ലിപ്പലകയിളകിത്തുടങ്ങും. എണ്ണയിൽ മുങ്ങി നിവർന്ന് ശർക്കരയുടെ കറുപ്പു നിറം മൊത്തമായി ആവാഹിച്ച കല്‍ത്തപ്പത്തിന്‍റെ നെറുകെ കത്തിവയ്ക്കുംമ്പോഴേക്കും ഞങ്ങള്‍ കുട്ടികളെല്ലാം സൈനബതാത്തയുടെ ചുറ്റും കൂടി നില്‍ക്കും.
പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും ഉഷ്മളത അടയാളപ്പെടുത്തുന്ന സൗഹൃദ കൈമാറ്റത്തിനുകുറുകെ കല്‍ത്തപ്പത്തിനു വെട്ടിട്ടപോലെയാണ് കൊറോണ കടന്നു വന്നത്. എന്നാലും, ഹത്തിന്റെയും സാന്ത്വന സഹകരണ വിചാരത്തിന്റെയും ആത്മ സാഫല്യത്തിന്റെയും മധുരവിചാരങ്ങള്‍ എല്ലാ നൊമ്പരങ്ങള്‍ക്കും മീതെ സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും തണല്‍ ഒരുക്കുന്നുണ്ട്.