യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി. വി. ശ്രീനിവാസിന് ഡൽഹി പൊലീസിന്റെ ക്ലീൻചിറ്റ്. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് ശ്രീനിവാസിനെ ചോദ്യം ചെയ്തിരുന്നു. ആവശ്യക്കാർക്ക് മരുന്നും ഓക്സിജനും വിതരണം ചെയ്യുകയായിരുന്നു ശ്രീനിവാസ് എന്ന് ഇടക്കാല റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
ട്വിറ്ററില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ശ്രീനിവാസിനോട് പ്രതിദിനം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിക്കുന്നത്. അതില്‍ നിന്ന് 20000ല്‍ അധികം ദുരിതബാധിതരെ ഇതുവരെ സൗജന്യമായി സഹായിച്ചിട്ടുണ്ടെന്ന് ശ്രീനിവാസ് പറയുന്നു. 1000 സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തിനാണ് ശ്രീനിവാസ് നേതൃത്വം നല്‍കുന്നത്. അവര്‍ ചെറു സംഘങ്ങളായി സോഷ്യല്‍ മീഡിയയിലെയും പുറത്തെയും കോവിഡുമായി ബന്ധപ്പെട്ട എല്ലാ സഹായ അഭ്യര്‍ഥനകളോടും ഉടന്‍ പ്രതികരിക്കുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഡല്‍ഹിയിലേക്ക് ഓക്സിജന്‍ സിലിണ്ടറുകൾ എത്തിച്ചു.
അതേസമയം, ബി. വി. ശ്രീനിവാസിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതിഷേധ ക്യാംപെയ്‌നുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ശ്രീനിവാസ് നേതൃത്വം നല്‍കുന്ന എസ്.ഒ.എസ്. ഐ.വൈ.സിയ്ക്ക് 108 രൂപ വീതം നല്‍കുന്നതാണ് ക്യാമ്പെയിന്‍. 'ഞങ്ങളാണ് സോഴ്‌സ്, 108 രൂപ നല്‍കി നമുക്ക് ജീവവായു എത്തിച്ചവനോടൊപ്പം നില്‍ക്കാം. ആ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാം,' എന്ന് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പെയിന്‍ തുടങ്ങിയത്.