കൊവിഡ് വ്യാപനത്തിനിടെ ഓക്സിൻ കോൺസൻട്രേറ്ററുകൾ വൻവിലയിൽ കരിഞ്ചന്തയിൽ വിറ്റ റെസ്റ്റോറന്റ് ഉടമ അറസ്റ്റിൽ. നവനീത് കൽറ എന്നയാളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഗുഡ്ഗാവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഖാൻ മാർക്കറ്റിൽ കൽറയുടെ ഉമസ്ഥതതയിലുള്ള ഇയാളുടെ 3 റെസ്റ്റോറന്റുകളിൽ നിന്നായി 500 ഓളം ഓക്സിജൻ കോൺസൻട്രേറ്ററുകൾ പിടിച്ചെടുത്തിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
മുൻകൂർ ജാമ്യം തേടി ഇയാൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി തള്ളിയ കോടതി കൽറയോട് ഉടൻ തന്നെ കീഴടങ്ങാൻ ആവശ്യപ്പെട്ടു. കൽറക്കെതിരായ ആരോപണം ഗുരതരമാണെന്നും കോടതി നിരീക്ഷിച്ചു. കൽറ തെളിവ് നശിപ്പിക്കാനോ സാക്ഷികളെ ഭീഷണപ്പെടുത്താനോ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
കൽറ കരിഞ്ചന്തയിൽ വിറ്റ കോൺസൻട്രേറ്ററുകൾ കൊവിഡ് ചികിത്സക്ക് അനുയോജ്യമായവയല്ലെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. മെട്രിക്ക് സെല്ലുലാർ കമ്പനിയുടെ സിഇഒ, വൈസ് പ്രസിഡന്റ് എന്നിവരും അറസ്റ്റിലാണ്. കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചികിത്സാ ഉപകരണങ്ങൾ പൂഴ്ത്തിവെക്കുന്നത് കരിഞ്ചന്തയിൽ വിൽക്കുന്നതും വ്യാപകമാവുകയാണ്. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് വിവിധ സംസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ട്.