ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ബിഗ് ബോസ് മലയാളം ഷൂട്ടിംഗ് തമിഴ്നാട് പോലീസ് നിര്‍ത്തിവെപ്പിച്ചു. സിനിമാ-സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കണമെന്ന ലോക്ക് ഡൗണ്‍ നിര്‍ദേശം ബിഗ് ബോസ് ടീം ലംഘിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി. ചെന്നൈ ചെംബരവബക്കം ഇ.വി.പി സിറ്റിയിലുള്ള ബിഗ് ബോസ് മലയാളം ഷൂട്ടിംഗ് സ്റ്റുഡിയോ തമിഴ്‌നാട് റവന്യു വകുപ്പ് അടച്ചുപൂട്ടി സീല്‍ ചെയ്തു. ബിഗ് ബോസ് സെറ്റില്‍ എട്ട് പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതായി 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തമിഴ്നാട് റവന്യുവകുപ്പും പൊലീസും സംയുക്തമായാണ് സ്റ്റുഡിയോ അടപ്പിച്ചത്. മത്സരാര്‍ത്ഥികളെയും സാങ്കേതിക പ്രവര്‍ത്തകരെയും സ്റ്റുഡിയോയില്‍ നിന്ന് മാറ്റി. നിരോധനം ലംഘിച്ച് ബിഗ് ബോസ് ഷൂട്ടിംഗ് തുടരുകയായിരുന്നുവെന്ന് റവന്യു ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പര്‍കവി പറഞ്ഞു. ലോക്ക് ഡൗണ്‍ ലംഘനത്തിന് ഒരു ലക്ഷം പിഴ ചുമത്തിയതായും, നടന്‍ മണിക്കുട്ടന്‍, നോബി, എന്നിവരുള്‍പ്പെടെ ഏഴ് മത്സരാര്‍ത്ഥികളെ ഐസൊലേഷനിലേക്ക് പൊലീസ് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിഗ് ബോസ് കഴിഞ്ഞ സീസണും കൊവിഡിനെ തുടര്‍ന്ന് പകുതിയില്‍ അവസാനിപ്പിച്ചിരുന്നു. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞാല്‍ ബിഗ് ബോസ് ഈ സീസണ്‍ തുടരുമെന്നാണ് ഏഷ്യാനെറ്റ് അധികൃതരുടെ വിശദീകരണം. മോഹൻ ലാലാണ് മൂന്നാം സീസണിലും അവതാരകാനായി എത്തിയത്.