കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ബാധിച്ച് തിരുവനന്തപുരത്ത് യുവതി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മല്ലപ്പളളി സ്വദേശിനി അനീഷയാണ് മരിച്ചത്. അനീഷയ്ക്ക് ഈ മാസം ഏഴിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു പിന്നീട് കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അനീഷയുടെ മരണശേഷം നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.
അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള രോഗികളില്‍ ബ്ലാക്ക് ഫംഗസ് കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച്ചക്കിടെ പത്ത് പേരിലാണ് രോഗം ബാധിച്ചത്. കൊവിഡ് പോസിറ്റീവായവരിലും നെഗറ്റീവായവരിലുമെല്ലാം ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നുണ്ട്.
മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് വീടുകള്‍ക്ക് അകത്തും പുറത്തുമായി കണ്ടുവരുന്ന മ്യൂക്കര്‍മൈസറ്റിസ് എന്ന പൂപ്പലുകളില്‍ നിന്നാണ് ഉണ്ടാവുന്നത്. പ്രമേഹരോഗികളിലും രോഗപ്രതിരോധ ശേഷിയില്ലാത്തവരിലും രോഗം മൂര്‍ച്ഛിക്കാനും മരണപ്പെടാനുമുളള സാധ്യത കൂടുതലാണ്. തലച്ചോറ്, ശ്വാസകോശം, കണ്ണ്, മൂക്ക് തുടങ്ങിയവയെയാണ് പ്രധാനമായും ബാധിക്കുക.
ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങള്‍
- മൂക്കില്‍നിന്ന് രക്തം കലര്‍ന്നതോ കറുത്ത നിറത്തിലോ ഉള്ളം ദ്രവം വരിക.
- കവിളിലെ എല്ലിന് വേദന, മുഖത്തിന്റെ ഒരു വശത്ത് മാത്രം വേദന, വീക്കം അല്ലെങ്കിൽ തരിപ്പ് ഉണ്ടാകുക
- അണ്ണാക്കിലും, മൂക്കിന്റെ പാലത്തിന് മുകളിലും കറുത്ത നിറം
- പല്ലുകളുടേയും , താടിയെല്ലുകളുടെ ചലനങ്ങൾ അയവുള്ളതാകും
- കണ്ണിന് വേദന അനുഭവപ്പെടും, കാഴ്ചയിൽ മങ്ങൽ ഉണ്ടാകും
- തൊലിപ്പുറത്തുണ്ടാകുന്ന ക്ഷതം
- നെഞ്ചു വേദന, ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ട്