അലോപ്പതിയെയും ശാസ്ത്രീയ വൈദ്യശാസ്ത്രത്തെയും അപകീർത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ ബാബാ രാംദേവിനെതിരെ നിയമനടപടിയെടുക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രംഗത്ത്. രേഖാമൂലം ക്ഷമാപണം നടത്തണമെന്നും പ്രസ്താവന പിൻവലിക്കണമെന്നും ഐഎംഎ രാംദേവിനയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.
മുസ്രിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അലോപ്പതി വിവേകശൂന്യമായ ശാസ്ത്രം ആണെന്നായിരുന്നു രാംദേവിന്‍റെ വാക്കുകൾ. ഡ്രഗ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ച റെംഡെസിവർ, ഫാവിഫ്ലു ഉൾപ്പെടെയുള്ള മരുന്നുകൾ കോവിഡ് രോഗികളെ ഭേദമാക്കുന്നതിൽ പരാജയപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പുറമെ ആധുനിക മെഡിക്കൽ പ്രാക്ടീഷണർമാരെ 'കൊലപാതകികൾ' എന്നും അദ്ദേഹം വിളിച്ചിരുന്നു.
രാംദേവിന്റെ കമ്പനി നിര്‍മ്മിച്ച മരുന്ന് പുറത്തിറക്കുന്ന ചടങ്ങില്‍ വെച്ചായിരുന്നു രാംദേവ് വിവാദ പരാമര്‍ശം നടത്തിയത്. അപ്പോള്‍ വേദിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയും ഉണ്ടായിരുന്നു. 'ആരോഗ്യമന്ത്രാലയത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്ന തരത്തിലാണ് രാംദേവിന്റെ പരാമര്‍ശം. പ്രാക്ടീസിങ് നടത്തിയിട്ടുള്ള ആധുനിക ചികിത്സയില്‍ ബിരുദാനന്തര ബിരുദമെടുത്തിട്ടുള്ള ആരോഗ്യമന്ത്രി തന്നെ ബാബാ രാംദേവിന്‍റെ വെല്ലുവിളി സ്വീകരിച്ച് മുന്നോട്ടുവരണമെന്നും' ഐഎംഎ ആവശ്യപ്പെട്ടു.
ഐഎംഎയ്ക്ക് പുറമെ എയിംസ്,സഫ്ദർജംഗ് ഹോസ്പിറ്റിൽ എന്നിവിടങ്ങളിലെ റെസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷനുകൾ ഉൾപ്പെടെ വിവിധ സംഘടനകളും രാംദേവിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കോവിഡ് ചികിത്സ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്ന രാംദേവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധനോട് ഇവർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.