തിരുവനന്തപുരം: തമിഴ് കവി വൈരമുത്തുവിന് ഒ.എന്‍.വി സാഹിത്യ പുരസ്ക്കാരം നല്‍കുന്നത് പുനഃപരിശോധിക്കും. പ്രതിക്ഷേധങ്ങള്‍ക്കൊടുവിലാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ഈ ആവശ്യം മുന്‍പോട്ട് വെച്ചിരിക്കുന്നത്. ഇക്കാര്യം ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ വാർത്തകുറിപ്പിലൂടെയാണ് അറിയിച്ചിരിക്കുന്നത്.
ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം കവി വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനത്തില്‍ എഴുത്തുകാരി കെ.ആര്‍ മീരയടക്കം നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ തെറ്റില്ലെന്ന അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്ക് മറുപടിയെന്ന നിലയിലാണ് മീര പ്രതികരിച്ചത്.
വൈരമുത്തുവിനെതിരെ മീടൂ അടക്കം ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തില്‍ വൈര മുത്തുവിനെ പരിഗണിക്കാന്‍ പാടില്ലയെന്നാണ് സമുഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് വന്ന ആവശ്യം.