ബീജിംഗ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സുവിലെ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.
രോഗലക്ഷങ്ങളോടെ കഴിഞ്ഞ ഏപ്രില്‍ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. അതേസമയം, എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. മുന്‍പ് പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 2016-17 കാലത്ത് ആയിരുന്നു ഇത്.
മനുഷ്യരിലേക്ക് എങ്ങനെ രോഗം പടര്‍ന്നുവെന്ന് ചൈന ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. എച്ച് 10 എന്‍ 3 വൈറസ് അപകടകാരിയല്ലെന്നും, എന്നാല്‍ പക്ഷികളിലേക്ക് ഇവ വേഗം പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ചൈന വ്യക്തമാക്കുന്നത്. എച്ച് 10 എൻ 3 ഒരു സാധാരണമായ വൈറസല്ലെന്ന് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്‍റെ എമർജൻസി സെന്‍റര്‍ ഫോര്‍ ട്രാൻസ്ബൌണ്ടറി അനിമൽ ഡിസീസസിന്‍റെ റീജിയണൽ ലബോറട്ടറി കോർഡിനേറ്റർ ഫിലിപ്പ് ക്ലോസ് പറഞ്ഞു.