ലഖ്നൌ: ട്വിറ്ററിനെതിരെ കേസെടുത്ത് യുപി പോലീസ്. ഗാസിയാബാദിലെ ലോണിയില്‍ മുസ്ലീം വയോധികനെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തിന്‍റെ വസ്തുതകള്‍ പരിശോധിക്കാതെ പോസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നുവെന്നാരോപിച്ചാണ് ട്വിറ്ററിനെതിരെ പൊലീസ് കേസ് എടുത്തത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സാമൂഹിക മാധ്യമത്തിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
ഇതോടൊപ്പം മാധ്യമ പ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് നേതാക്കള്‍, എന്നിവര്‍ക്കെതിരെയും വര്‍ഗീയ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകാരായ റാണ അയൂബ്, സബാ നഖ് വി , മുഹമ്മദ് സുബൈര്‍, ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ ദ വയര്‍, ആള്‍ട്ട് ന്യൂസ്, കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ നിസാമി, ഷമ മുഹമ്മദ്, മസ്കൂര്‍ ഉസ്മാനി തുടങ്ങിയവര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ട്വിറ്ററിനെതിരെ കേന്ദ്ര ഐടി മന്ത്രി രവി ശങ്കറും രംഗത്ത് എത്തി. അഭിപ്രായ സ്വതന്ത്ര്യത്തിന്‍റെ പാതവാഹകരെന്ന് അവര്‍ സ്വയം ചിത്രീകരിക്കുന്നു. പലതവണ അവസരങ്ങള്‍ നല്‍കിയിട്ടും ഐടി ചട്ടങ്ങള്‍ പാലിച്ചിരുന്നില്ല. നിയമം പാലിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നത് പാഴ്വേലയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനാല്‍ ഇന്ത്യയിൽ ട്വിറ്ററിന് ഉണ്ടായിരുന്ന നിയമപരിരക്ഷ കേന്ദ്രം പിൻവലിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
അബ്ദുസമദ് സൈഫി എന്ന വയോധികനുനേരേയാണ് ആക്രമണമുണ്ടായത്. പ്രാര്‍ത്ഥനക്കായി പളളിയിലേക്ക് പോകുന്നതിനിടെ വണ്ടിയില്‍ കയറ്റി കാടുമൂടിയ സ്ഥലത്തെത്തിച്ചാണ് സൈഫിയെ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചവശനാക്കിയശേഷം ജയ് ശ്രീരാമെന്നും, വന്ദേമാതരം എന്നും വിളിക്കാന്‍ നിര്‍ബന്ധിക്കുകയും, താടി മുറിച്ചുകളയുകയും ചെയ്തു. നാലുമണിക്കൂറോളമാണ് യുവാക്കള്‍ വയോധികനെ കൊടിയ പീഡനങ്ങള്‍ക്കിരയാക്കിയത്. ജീവനുവേണ്ടി യാജിച്ച സൈഫിയെ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവായിരുന്നെങ്കില്‍ കൊന്നുകളഞ്ഞേനേ, വയസനായതുകൊണ്ട് വെറുതേ വിടുന്നു എന്നായിരുന്നു മര്‍ദ്ദിച്ചശേഷം സംഘം പറഞ്ഞത്. മര്‍ദ്ദിച്ചവശനാക്കിയ ശേഷം സംഘം വയോധികനെ റോഡിലുപേക്ഷിക്കുകയായിരുന്നു.