മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ സുപ്രീംകോടതി. ഒമർ അബ്ദുള്ളയെ മോചിപ്പിക്കാന്‍ വല്ല ഉദ്ദേശവും ഉണ്ടെങ്കില്‍ ഒരാഴ്ച്ചക്കകം അറിയിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 'നിങ്ങൾ ഒമർ അബ്ദുള്ളയെ മോചിപ്പിക്കുന്നുണ്ടെങ്കില്‍ ഉടന്‍ അത് ചെയ്യുക, അല്ലെങ്കില്‍ അന്യായമായി തടങ്കലില്‍ വയ്ക്കുന്നതിനെതിരെ അദ്ദേഹത്തിന്‍റെ സഹോദരി നല്‍കിയ പരാതി അടിയന്തിരമായി പരിഗണിക്കും' എന്നാണ് കോടതി വ്യക്തമാക്കിയത്.
സഹോദരൻ ഒമർ അബ്ദുള്ളയെ തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാറാ അബ്ദുള്ള പൈലറ്റ് നല്‍കിയ അപേക്ഷ പരിഗണിക്കവേയാണ് സുപ്രീംകോടതി കടുത്ത ഭാഷയില്‍ കേന്ദ്രത്തോട് ചോദ്യം ഉന്നയിച്ചത്. 978-ലെ ജമ്മു കശ്മീർ പബ്ലിക് സേഫ്റ്റി ആക്ട് (പിഎസ്‌എ) പ്രകാരമാണ് ഒമർ അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ ഒമർ അബ്ദുള്ള രൂക്ഷമായി എതിര്‍ത്തിരുന്നു എന്നും, അദ്ദേഹത്തിന്റെ സാന്നിധ്യം പൊതു സമാധാനത്തിന് ഭീഷണിയാണെന്നും ജമ്മു കശ്മീർ ഭരണകൂടം മാർച്ച് 2-ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
സാറാ അബ്ദുള്ള പൈലറ്റ് സമര്‍പ്പിച്ച ഹർജിയെയും ഭരണകൂടം എതിർത്തിരുന്നു. '2019 ഓഗസ്റ്റ് 5-ന് ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്‍പ് മുതല്‍തന്നെ 370-യില്‍ എന്ത് മാറ്റം വരുത്തുന്നതിനേയും ഒമർ രൂക്ഷമായി വിമര്‍ശിക്കാറുണ്ട്. എന്നാല്‍ നിലവില്‍, ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ സവിശേഷമായ ഭൗമരാഷ്ട്രീയവും, പാകിസ്ഥാനുമായുള്ള ഭൂമിശാസ്ത്രപരമായ സാമീപ്യവും കണക്കിലെടുക്കുമ്പോൾ 'പൊതുക്രമം നിലനിര്‍ത്തുക' എന്നത് പ്രധാനമാണ്' എന്നാണ് ശ്രീനഗർ ജില്ലാ മജിസ്‌ട്രേറ്റ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 നാണ് ഒമർ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള, മറ്റൊരു മുന്‍ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റുമായ മെഹബൂബ മുഫ്തി എന്നിവരെ തടങ്കലിലാക്കുന്നത്.