അടിയന്തിരാവസ്ഥയേക്കാൾ ഭീതിദമായ ഫാസിസ്റ്റധികാര പ്രയോഗങ്ങൾക്ക് രാജ്യം വിധേയമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരാവസ്ഥയുടെ 46-ാം വാർഷികദിന സ്മരണകൾ കടന്നുവരുന്നത്. ജനാധിപത്യത്തിൻ്റെ എല്ലാ സംവിധാനങ്ങളും നിശബ്ദമാക്കപ്പെട്ട കാലമായിരുന്നു അടിയന്തിരാവസ്ഥ. ഭരണഘടനയുടെ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യപ്പെട്ട കാലം. ജുഡിഷ്യറിയും മാധ്യമങ്ങളും അതിൻ്റെ നിഷ്പക്ഷ സ്വതന്ത്ര സ്വഭാവങ്ങൾ പരസ്യമായി തന്നെ മാറ്റി വെച്ച് ഭരണകൂടത്തോടു കമ്മിറ്റ് ചെയ്യപ്പെട്ട കാലം. രാജ്യമാകെ തടവറയാക്കപ്പെട്ട കാലം.
അതെ, 46 വർഷങ്ങൾക്ക് മുമ്പ് 1975 ജൂൺ 25 അർധരാത്രിയോടെയാണ് ശ്രീമതി ഇന്ദിരാഗാന്ധി ഭരണഘടനയുടെ 352-ാം വകുപ്പ് ഉപയോഗിച്ച് അടിയന്തിരാവവസ്ഥ പ്രഖ്യാപിച്ചത്. ഭരണവർഗ്ഗ പ്രതിസന്ധിയും അതു സൃഷ്ടിച്ച ജീവിത ദുരിതങ്ങളും കൊടിയ അഴിമതികളും അതിനെതിരായി ഉയർന്നുവന്ന ദേശവ്യാപകമായ ജനകീയ പ്രതിഷേധങ്ങളും സൃഷ്ടിച്ച അത്യന്തം പ്രക്ഷുബ്ധമായ രാഷ്ടീയ സാഹചര്യമാണ് അടിയന്തിരാവസ്ഥയിലേക്ക് ഇന്ദിരാഗാന്ധിയെ എത്തിച്ചത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ബൂർഷ്വാ,ഭൂപ്രഭുവർഗ്ഗ ഭരണകൂടം സൂക്ഷിച്ച ജനാധിപത്യത്തിൻ്റെ എല്ലാ ആടയാഭരണങ്ങളും ഉപേക്ഷിച്ച് അതതിൻ്റെ സ്വേച്ഛാധിപത്യത്തിൻ്റെ ദ്രംഷ്ട്കൾ രാഷ്ട്രശരീരത്തിൽ കുത്തിയിറക്കുകയായിരുന്നു. രാജ്യത്തെ സ്വേച്ഛാധികാരപ്രയോഗത്തിൻ്റെ ഭീകരതയിലേക്ക് തള്ളിയിട്ടു. ഇന്ദിരാഗാന്ധിയുടെ 20 ഇന പരിപാടിയുടേയും സഞ്ജയ് ഗാന്ധിയുടെ 5 ഇന പരിപാടിയുടേയും ഉപരിതലക്കാഴ്ചകൾക്കും പ്രചരണഘോഷങ്ങൾക്കുമിടയിലൂടെ സ്വേച്ഛാധിപത്യത്തിൻ്റെ രഥയാത്രകളായിരുന്നു രാജ്യമെമ്പാടും. സ്വേച്ഛാധിപത്യത്തിൻ്റെ ബുൾഡോസറുകൾ ഉരുണ്ടുനീങ്ങിയ നാളുകളിലാണ് തുർക്കുമാൻഗേറ്റുകളും മുസഫർനഗറുകളും സൃഷ്ടിക്കപ്പെട്ടത്.
ചേരിനിർമാർജ്ജനത്തിൻ്റേയും നിർബന്ധിത വന്ധ്യംകരണത്തിൻ്റേയും ക്രൂരകഥകൾ മറച്ചുപിടിക്കാൻ ബറൂവമാർ 'ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര' തുടങ്ങിയ സ്തുതിഗീതങ്ങള്‍ പാടിനടന്ന കാലം. നാണംകെട്ട സ്തുതിപാഠകർ ജനാധിപത്യത്തിന് ശവക്കുഴി തീർത്ത അപമാനകരമായ കാലമായിരുന്നു അടിയന്തിരാവസ്ഥയുടേത്. 1975 ജൂൺ മാസം 25 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി "അതീവ രഹസ്യം" എന്ന രേഖപ്പെടുത്തലോടെ അയച്ചുകൊടുത്ത ശുപാർശയില്‍ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ഒപ്പിടുകയായിരുന്നു. പ്രസ്തുത ഡ്രാഫ്റ്റ് വായിച്ചുനോക്കുകയോ അനുച്ഛേദം 352 അനുസരിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിനുള്ള സാഹചര്യമുണ്ടോയെന്ന് പരിശോധിക്കുകയോ ചെയ്യാതെയാണ് അദ്ദേഹമതിൽ ഒപ്പിട്ടത്. ആ ഒപ്പാണ് അടിയന്തിരാവസ്ഥാ ഭരണത്തിൻ്റെ ഭീകരതയിലേക്ക് രാജ്യത്തെ എത്തിച്ചത്. അടിയന്തിരാവസ്ഥയുടെ അതിക്രമങ്ങൾ അന്വേഷിച്ച ജസ്റ്റീസ്ഷാ കമീഷൻ രാഷ്ട്രപതിയുടെ നിരുത്തരവാദപരമായ നടപടി വിമർശനവിധേയമാക്കിയിട്ടുണ്ട്. 'തന്നിൽ നിക്ഷിപ്തമായ അധികാരം രാഷ്ട്രപതി യാന്ത്രികമായും നിയമപരമായ നടപടികൾ പാലിക്കാതെയും ഉപയോഗിച്ചതിൻ്റെ ദുരന്തഫലം കൂടിയായിരുന്നു അടിയന്തിരാവസ്ഥയും 22 മാസക്കാലത്തെ സ്വേച്ഛാധിപത്യ ഭരണവും.' അധികാരത്തിൻ്റെയും നിയമത്തിൻ്റെ ദുരുപയോഗമായിരുന്നു അടിയന്തിരാവസ്ഥയെന്നാണ് ഷാകമീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. അന്നത്തെ കാബിനറ്റ് സെക്രട്ടറി വി ഡി പാണ്ഡെ, ഷാ കമ്മീഷന് മുമ്പിൽ നൽകിയ മൊഴിയിൽ പറയുന്നത് കാബിനറ്റുമായി ആലോചിക്കാതെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തത് എന്നാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് കഴിഞ്ഞതിന് ശേഷം ജൂൺ 26 ന് വെളുപ്പിന് 4.30ന് ശേഷമാണ് കേബിനറ്റ് മീറ്റിംഗ് 2 മണിക്കൂറിനകം വിളിച്ചു ചേർക്കാനുളള നിർദ്ദേശം തനിക്ക് ലഭിച്ചതെന്നാണ് പാണ്ഡ്യ കമീഷന് മുമ്പിൽ നൽകിയ മൊഴി. വിചിത്രമായ വസ്തുത അന്നത്തെ ഇൻ്റലിജൻസ് മേധാവി ആത്മാ ജയറാമൊ ആഭ്യന്തരസെക്രട്ടറി എസ് എൽ ഖുറാനയോ ഇതറിഞ്ഞിരുന്നില്ല. എന്തിന് നിയമന്ത്രി പോലും അറിഞ്ഞിരുന്നില്ല. അവരെല്ലാം ജൂൺ 26 ൻ്റെ പത്രങ്ങളിൽ നിന്നായിരുന്നുപോലും രാജ്യത്ത് അടിയന്തിരാവസ്ഥയാണെന്ന വിവരമറിഞ്ഞത്!
ഭരണഘടനയെ ഉപയോഗിച്ച്, നിയമത്തിൻ്റെ ദുരുപയോഗത്തിലൂടെയുമാണ് ഇന്ദിരാഗാന്ധി 46 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയെ സ്വേച്ഛാധിപത്യത്തിലേക്ക് നയിച്ചതെങ്കിൽ ഇന്ന് മോദി സർക്കാർ ഭരണഘടനയെത്തന്നെ ഇല്ലാതാക്കി രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുകയാണ്. കഴിഞ്ഞ 7 വർഷക്കാലമായി മതനിരപേക്ഷ ഫെഡറൽ ജനാധിപത്യ തത്വങ്ങളെ കശാപ്പുചെയ്യുന്ന ഭരണഘടനാ ഭേദഗതികളുടെ രഥയാത്രകളാണ് നടക്കുന്നത്. ചോദ്യം ചെയ്യപ്പെടാനാകാത്ത കോർപ്പറേറ്റ് ഹിന്ദുത്വ വാഴ്ചയിലേക്കാണ് ഇന്ത്യയെ മോദി സർക്കാർ തള്ളിവിടുന്നത്. അടിയന്തിരാവസ്ഥയെ എതിർത്തവരും അതിനെതിരെ സമരം നയിച്ചവരുമാണ് തങ്ങളെന്ന് അവകാശപ്പെടുന്ന സംഘപരിവാറുകാർ യഥാർത്ഥത്തിൽ അടിയന്തിരാവസ്ഥയോട് എടുത്ത വഞ്ചനാപരമായ നിലപാടുകൾ ഇന്ത്യൻ മാധ്യമലോകം വേണ്ടത്ര തുറന്നുകാട്ടാൻ എന്തുകൊണ്ടോ തയ്യാറായിട്ടില്ല. അടിയന്തിരാവസ്ഥയുടെ തുടക്കത്തിൽ ജെപി പ്രസ്ഥാനത്തിൻ്റെ ഭാഗമായി ഇന്ദിരാഭരണത്തിനെതിരെ നിലപാടെടുത്ത പിന്നീട് ആർ എസ് എസ് അടിയന്തിരാവസ്ഥയിലെ 20 ഇന പരിപാടിക്കും 5 ഇന പരിപാടിക്കും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. യർവാദ ജയിലിൽ നിന്നും ആർഎസ്എസ് മേധാവി ദേവറസ് ഇന്ദിരാഗാന്ധിക്ക് കത്തുകളെഴുതുകയും സംഘം പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെടുകയും ചെയതു. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന് ശേഷം പതുക്കെ പരസ്യമായ സോവ്യറ്റ് അനുകൂല നിലപാടുകൾ ഉപേക്ഷിച്ച് അമേരിക്കനനുകൂല നിലപാടുകളിലേക്ക് മാറുകയും വിദേശ മൂലധനത്തിനും കുത്തകകൾക്കും നിയന്ത്രണമേർപ്പെടുത്തുന്ന ഫെറ, എംആർടിപി നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവരാൻ തയ്യാറായതോടെയാണ് ആർഎസ്എസ് ഇന്ദിരക്ക് പിന്തുണ നൽകിയത്. 1970-കളുടെ തുടക്കത്തിൽ ഇന്ദിരാഗാന്ധി സ്വീകരിച്ച സോഷ്യലിസ്റ്റ് നാട്യങ്ങൾ ഉപേക്ഷിച്ച് ഇന്ത്യൻ സമ്പദ്ഘടനയെ കൂടുതൽ തീവ്രമായ വലതുപക്ഷത്തേക്ക് വഴി തിരിച്ചുവിട്ട സാമ്പത്തിക പരിഷ്ക്കരണങ്ങളുടെ രാഷ്ട്രീയ കാലഘട്ടം കൂടിയായിരുന്നു യഥാർത്ഥത്തിൽ അടിയന്തിരാവസ്ഥ .