തിരുവനന്തപുരം: മലയാളികള്‍ മനസ് മാറ്റിയാലേ സ്ത്രീധനത്തിന്റെ പേരിലുളള അക്രമങ്ങള്‍ ഇല്ലാതാവുകയുളളുവെന്ന് നടന്‍ സലീം കുമാര്‍. 'സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുളളതല്ല സ്ത്രീജീവിതങ്ങള്‍' എന്ന ഡിവൈഎഫ്ഐയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തനിക്കും പങ്കുണ്ട്. വിസ്മയയുടെ ഭര്‍ത്താവിന് ലഭിക്കുന്ന അതേശിക്ഷയ്ക്ക് താനും അര്‍ഹനാണ് എന്നും സലീം കുമാര്‍ പറഞ്ഞു.
ഇവിടെ സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്ത്രീധനം എന്ന കൊവിഡിനേക്കാള്‍ മാരകമായ വിപത്താണ്. കൊവിഡിന് വാക്‌സിനേഷനുണ്ട് എന്നല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരായ വാക്‌സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഓരോ പെണ്‍കുട്ടിയും മരിച്ചുവീഴുമ്പോഴും ഇവിടെ ചര്‍ച്ചകള്‍ നടക്കാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോള്‍ അതെല്ലാം മാഞ്ഞുപോകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 4 മാസത്തിനുളളില്‍ 1080 ഓളം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളാണ് ഫയല്‍ ചെയ്യുന്നത്. മലയാളി മനസില്‍ സൂക്ഷക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുളള അതിക്രമങ്ങള്‍ ഒഴിവാവുകയുളളു. 'ആണ്‍കുട്ടികള്‍ ഉളള എല്ലാ വീട്ടിലും ഓരോ തുലാസുകളുണ്ട്. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍. ആ ത്രാസ് പിടിച്ചെടുക്കുക, എനിക്ക് രണ്ട് ആണ്‍ മക്കളാണ്. എന്റെ വീട്ടിലും ഉണ്ട് ത്രാസ്. അത് ഞാന്‍ ഒഴിവാക്കുകയാണ്'. സലീം കുമാര്‍ പറഞ്ഞു.