ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസാഭാ തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി പ്രസിഡന്റ് മായാവതി. അസദുദ്ദീൻ ഒവൈസിയുടെ എഐഐഎമ്മുമായി സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന മാധ്യമ വാർത്തകൾ മായാവതി നിഷേധിച്ചു. പഞ്ചാബിൽ ശിരോമണി അകാലിദളുമായി ബിഎസ്പി സഖ്യമുണ്ടാക്കിയതായി മായാവതി സ്ഥീരികരിച്ചു. 117 മണ്ഡലങ്ങളിൽ ഇരു പാർട്ടികളും സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. 97 സീറ്റുകളിൽ എസ്എഡിയും 20 സീറ്റുകളിൽ ബിഎസ്പിയും മത്സരിക്കും- മായവതി ട്വിറ്ററിലൂടെ വ്യക്തമാക്കി.
യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഐഎമ്മും ബിഎസ്‌പിയും ഒരുമിച്ച് മത്സരിക്കുമെന്ന ചില വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത് അടിസ്ഥാനരഹിതമാണെന്നും ബിഎസ്പി നേതാവ് വ്യക്തമാക്കി. യുപി, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടിയുമായും സഖ്യത്തിൽ മത്സരിക്കില്ല. ഇവിടങ്ങളിൽ ബിഎസ്പി ഒറ്റക്ക് മത്സരിക്കും- മായാവതി ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായോ ബിഎസ്പിമായോ സഖ്യം ഉണ്ടാക്കില്ലെന്ന് നേരത്തെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. മറിച്ച്, സമാന ചിന്താഗതിക്കാരായ ചെറിയ പാർട്ടികളുമായി സഖ്യമുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വലിയ പാർട്ടികളുമായി സഖ്യം ഉണ്ടാക്കിയതിന്റെ അനുഭവം നല്ലതല്ല. അതിനാൽ വലിയ പാർട്ടികളുമായി സഖ്യം ഉണ്ടാക്കില്ലെന്നും അഖിലേഷ് പറഞ്ഞു. ഉത്തർപ്രദേശിൽ ആകെയുള്ള 403 സീറ്റുകളിൽ 300 എണ്ണമാണ് സമാജ്‌വാദി പാർട്ടി ലക്ഷ്യമിടുന്നത്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അഖിലേഷ് യാദവ് പറഞ്ഞു.