3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റെക്‌സ് പിന്മാറുന്നു. സർക്കാറിന്റെ വിവിധ വകുപ്പുകളുടെ തുടർച്ചയായ പരിശോധനയിൽ പ്രതിഷേധിച്ചാണ് നടപടി. കിറ്റെക്‌സ് മാനേജിംഗ് ഡയറക്ടർ സാബു ജേക്കബ് കൊച്ചിയിൽ അറിയിച്ചതാണിത്. സർക്കാറുമായി ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് കമ്പനി പിന്മാറുന്നുവെന്ന് സാബു ജേക്കബ് വ്യക്തമാക്കി. അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും തുടങ്ങാനായിരുന്നു സർക്കാറുമായി കിറ്റെക്‌സ് ധാരണാപത്രം ഒപ്പുവെച്ചത്.
പതിനൊന്ന് തവണയാണ് വിവിധ വകുപ്പുകള്‍ പരിശോധന നടത്തിയത്. ഒരു മാസത്തിനിടെയാണ് ഇത്രയേറെ പരിശോധകൾ നടന്നത്. പരിശോധനയില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല. വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഈ സാഹചര്യത്തിൽ ധാരണാപത്രം ഒപ്പുവെച്ച പദ്ധതിയിൽ നിന്ന് പിന്മാറുകായണെന്ന് സാബു പറഞ്ഞു.
നിയമസഭാ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ ട്വന്റി ട്വന്റി മത്സരിച്ചതിന്റെ പ്രതികാരമായാണ് പരിശോധന നടത്തുന്നത്. കുന്നത്ത് നാട് എംഎൽഎയാണ് ഇതിന് പുറകിലെന്നും സാബു ആരോപിച്ചു. പരിശോധനകൾ നടത്തുന്നതിന് കമ്പനി എതിരല്ല. മാനസികമായി പീഡിപ്പിക്കുന്ന രീതിയാണ് സർക്കാറിന്റേത്. പ്രശ്നങ്ങൾ എന്താണെന്ന് അറിയിച്ചാൽ പരിഹരിക്കാൻ ശ്രമിക്കും. എന്നാൽ ഇതിന് സർക്കാർ തയ്യാറാകുന്നില്ലന്നും സാബു പറഞ്ഞു.
കഴിഞ്ഞ വർഷം കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് കിറ്റെക്‌സ് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. 3500 കോടിയുടെ നിക്ഷേപ ധാരണാപത്രമായിരുന്നു ഒപ്പിട്ടത്. ആഗോള നിക്ഷേസംഗമത്തില്‍ ഒപ്പിട്ട ഏറ്റവും വലിയ പദ്ധതിയായിരുന്നു കിറ്റെക്‌സിന്റേത്.