ഫാസിസത്തിനെതിരായ ലോകജനതയുടെ പ്രതിരോധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സ. ദിമിത്രോവിൻ്റെ ഓർമ്മ ദിനമാണ് ജൂലായ് 2. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനാവാത്ത ദാരിദ്ര്യത്തിൻ്റെയും ദുരിതങ്ങളുടെയും ജീവിത സാഹചര്യങ്ങളിൽ നിന്നും കമ്യുണിസ്റ്റ് ഇൻ്റർനാഷണലിൻ്റെ സെക്രട്ടറിയും പിന്നീട് ബൾഗേറിയയുടെ പ്രധാനമന്ത്രിയുമായി ഉയർന്ന ലോക തൊഴിലാളിവർഗ നേതാവായിരുന്നു ദിമിത്രോവ്. സ്വന്തം വായനയിലൂടെയും പഠനങ്ങളിലൂടെയും മാർക്സിസ്റ്റ് സൈദ്ധാന്തികനായി വളർന്ന വിപ്ലവകാരി. ഹിറ്റ്ലറുടെ ഉപജാപങ്ങളുടെ ഫലമായി റീസ്റ്റാഗ് തീവെപ്പു കേസിൽ പ്രതിയാക്കപ്പെട്ടു. നാസി പീഢന ക്യാമ്പുകളിൽ നിഷ്ഠൂരമായ മർദ്ദനങ്ങള്‍ക്കിരയായ കമ്യൂണിസ്റ്റ്. സാഹസികവും ത്യാഗപൂർണ്ണവും ധൈഷണികോത്സുകവുമായ ജീവിതമായിരുന്നു ദിമിത്രോവിൻ്റേത്.
സാമ്രാജ്യത്വത്തിനും ഫാസിസത്തിനും യുദ്ധത്തിനുമെതിരായി സോഷ്യലിസത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള ലോക തൊഴിലാളി വർഗ്ഗത്തിൻ്റെ പോരാട്ടങ്ങൾക്ക് ശരിയായ ദിശാബോധവും നേതൃത്വവും നൽകിയ മൂന്നാം ഇൻ്റർനാഷണലിൻ്റെ സെക്രട്ടറി. സഖാക്കൾ ലെനിൻ്റെയും സ്റ്റാലിൻ്റെയും പ്രിയ സഖാവായ ബൾഗേറിയൻ കമ്യൂണിസ്റ്റ്. ഫാസിസം യുറോപ്പിനെ ഗ്രസിച്ചപ്പോൾ മുതലാളിത്തത്തിൻ്റെ സ്വേച്ഛാധിപത്യപരവും ദേശീയ സങ്കുചിതവാദപരവുമായ ഫാസിസ്റ്റ് ഘട്ടത്തെ ശരിയായി അപഗ്രഥിക്കുകയും സമുജ്ജ്വലമായി നിർവചിക്കുകയും ചെയ്ത മാർക്സിസ്റ്റ് സൈദ്ധാന്തികൻ. ഫാസിസത്തിൻ്റെ പീഢന ക്യാമ്പുകളെക്കാൾ കമ്യൂണിസ്റ്റുകാർ ഭയപ്പെടുന്നത് ഫാസിസത്തിൻ്റെ ബഹുജന സ്വാധീനത്തെയാണെന്ന് തിരിച്ചറിയുകയും എങ്ങനെയാണ് ഫാസിസ്റ്റുകൾ അധ്വാനിക്കുന്ന ബഹുജനങ്ങൾക്കിടയിലും ബുദ്ധിജീവികൾക്കിടയിലും സ്വാധീനം നേടുന്നതെന്ന് അന്വേഷിക്കുകയും ചെയ്ത തൊഴിലാളി വർഗബുദ്ധിജീവി. ഗ്രാംഷിയെ പോലെ ഫാസിസത്തിൻ്റെ പ്രത്യയശാസ്ത്രവൽക്കരണത്തെയും അതിനെതിരായ ജനങ്ങളുടെ വിശാല ഐക്യം സാധ്യമാക്കിയെടുക്കുന്നതിന് തടസ്സം നില്ക്കുന്ന വിഭാഗീയ വീക്ഷണങ്ങളെയും സംബന്ധിച്ച് ലോക തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തെ പഠിപ്പിച്ച വിപ്ലവകാരി. അധ്വാനിക്കുന്ന ജനങ്ങളും അവരുടെ ബുദ്ധിജീവികളും അവരുടെ സ്വന്തമായ രാഷ്ട്രീയ കക്ഷിയിൽ സംഘടിതരും ഏകോപിതരുമല്ലാത്ത സാഹചര്യമാണ് മത, വംശ, സ്വത്വരാഷ്ട്രീയത്തിലധിഷ്ഠിതമായ ഫാസിസത്തിന് മണ്ണൊരുക്കിക്കൊടുക്കുന്നതെന്ന് ദിമിത്രോവ് തൻ്റെ മാതൃരാജ്യത്തെ രാഷ്ട്രിയ സാഹചര്യങ്ങളെ വിശകലനം ചെയത് കൊണ്ട് 1923 ൽ തന്നെ എഴുതിയിട്ടുണ്ട്.
അധ്വാനിക്കുന്ന ജനങ്ങൾ ഒന്നിലധികം പാർട്ടികളിലായി അണിനിരന്നിരിക്കുന്ന അവസ്ഥയിൽ ബഹുജനങ്ങളുടെ താല്പര്യങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാൻ അധ്വാനിക്കുന്ന ജനങ്ങളുടെ പാർടികൾ യോജിച്ച് നില്ക്കണം. ഒരു ഐക്യമുന്നണിയിൽ ഒരുമിച്ച് പ്രവർത്തിക്കണം. വിശദാംശങ്ങളിലെ ഭിന്നാഭിപ്രായങ്ങളും സമീപനങ്ങളും നിലനിർത്തിക്കൊണ്ടു തന്നെ ഫാസിസ്റ്റുകൾക്കെതിരായ വിശാല മുന്നണിയുടെ അടിത്തറയാവാൻ ഇടതുപക്ഷ കക്ഷികൾക്കാവണമെന്നാണ് ദിമിത്രോവ് നിർദ്ദേശിച്ചത്. പ്രായോഗികമായും സൈദ്ധാന്തികമായും ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയുടെ വീക്ഷണങ്ങളേയും സമീപനങ്ങളേയും വ്യക്തമാക്കുകയാണ് കമ്യുണിസ്റ്റ് ഇൻറർനാഷണലിൻ്റെ ഏഴാം കോൺഗ്രസിന് മുന്നിൽവെച്ച റിപ്പോർട്ടിലൂടെ ദിമിത്രോവ് ചെയ്തത്. ആ ഐക്യമുന്നണി സമരതന്ത്രത്തിൻ്റെ ഉൾക്കാഴ്ചയോടെ ഇന്ത്യൻ സ്ഥിതിഗതികളിൽ ഇടപെടേണ്ട ചരിത്രദൗത്യമാണ് നമുക്കുള്ളത്.