വ്യവസായം തുടങ്ങാൻ തമിഴ്നാട്ടിൽ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചെന്ന് കിറ്റക്സ് എംഡി സാബു ജേക്കബ്. 3500 കോടിയുടെ നിക്ഷേപ പദ്ധതിക്ക് തമിഴ്നാട് വ്യവസായ വകുപ്പിൽ നിന്നാണ് ക്ഷണം ലഭിച്ചത്. കേരളത്തിൽ തുടങ്ങാനിരുന്ന പദ്ധതിയിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് കിറ്റക്സ് ഗ്രൂപ്പിന് തമിഴ്നാട്ടിൽ നിന്ന് ക്ഷണം ലഭിച്ചത്.
വ്യവസായം തുടങ്ങാൻ 5 സംസ്ഥാനങ്ങൾ ക്ഷണിച്ചെന്ന് കിറ്റക്സ് ഗ്രൂപ്പ് നേരത്തെ അവകാശപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ് ആശയ വിനിമയം നടത്തിയതായും കമ്പനി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കിറ്റക്സ് ഗ്രൂപ്പ് വ്യക്തമാക്കി.
കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമില്ലെന്നാരോപിച്ചാണ് കിറ്റക്സ് ഗ്രൂപ്പ് 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. സർക്കാറിന്റെ വിവിധ വകുപ്പുകൾ കമ്പനിയിൽ പരിശോധന നടത്തിയതിലും കിറ്റക്സ് ഗ്രൂപ്പിന് പ്രതിഷേധമുണ്ട്. സർക്കാറുമായി ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് പിന്മാറുന്നുവെന്ന് കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബാണ് വ്യക്തമാക്കി. അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും തുടങ്ങാനായിരുന്നു സർക്കാറുമായി കിറ്റെക്‌സ് ധാരണാപത്രം ഒപ്പുവെച്ചത്.
പതിനൊന്ന് തവണയാണ് വിവിധ വകുപ്പുകള്‍ പരിശോധന നടത്തിയത്. ഒരു മാസത്തിനിടെയാണ് ഇത്രയേറെ പരിശോധകൾ നടന്നത്. പരിശോധനയില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല. വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഈ സാഹചര്യത്തിൽ ധാരണാപത്രം ഒപ്പുവെച്ച പദ്ധതിയിൽ നിന്ന് പിന്മാറുകായണെന്ന് സാബു പറഞ്ഞു.
നിയമസഭാ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ ട്വന്റി ട്വന്റി മത്സരിച്ചതിന്റെ പ്രതികാരമായാണ് പരിശോധന നടത്തുന്നത്. കുന്നത്ത് നാട് എംഎൽഎയാണ് ഇതിന് പുറകിലെന്നും സാബു ആരോപിച്ചു. പരിശോധനകൾ നടത്തുന്നതിന് കമ്പനി എതിരല്ല. മാനസികമായി പീഡിപ്പിക്കുന്ന രീതിയാണ് സർക്കാറിന്റേത്. പ്രശ്നങ്ങൾ എന്താണെന്ന് അറിയിച്ചാൽ പരിഹരിക്കാൻ ശ്രമിക്കും. എന്നാൽ ഇതിന് സർക്കാർ തയ്യാറാകുന്നില്ലന്നും സാബു പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വർഷം കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് കിറ്റെക്‌സ് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. 3500 കോടിയുടെ നിക്ഷേപ ധാരണാപത്രമായിരുന്നു ഒപ്പിട്ടത്. ആഗോള നിക്ഷേസംഗമത്തില്‍ ഒപ്പിട്ട ഏറ്റവും വലിയ പദ്ധതിയായിരുന്നു കിറ്റക്‌സിന്റേത്.