തീവ്രഹിന്ദുത്വവാദികളും എൻഐഎ യും ചേർന്നു നടത്തിയ നിഷ്ഠൂരമായൊരു കൊലപാതകമാണ് ഫാദര്‍ സ്റ്റാൻ സ്വാമിയുടേത്. ഭീമാകൊറോഗാവ് സംഭവത്തിലെ യഥാർത്ഥ പ്രതികളായവർ നിയമത്തിൻ്റെ പിടിയിൽപ്പെടാതെ വിലസുമ്പോഴാണ് നിരപരാധികൾ തടവറകളിൽ യാതൊരുവിധ മനുഷ്യാവകാശങ്ങളും ലഭിക്കാതെ മരണത്തിലേക്ക് എടുത്തെറിയപ്പെടുന്നത്. ഫാദര്‍ സ്റ്റാൻ സ്വാമി എന്ത് കുറ്റമാണ് ചെയ്തത്? 2018 ജനുവരി 2-ന് ഭീമാകൊറോഗാവിൽ നടന്ന അക്രമസംഭവങ്ങളിൽ വന്ദ്യവയോധികനായ ഈ പാതിരിക്ക് എന്തു പങ്കാണുള്ളത്?
യഥാർത്ഥത്തിൽ ഭീമാകൊറോഗാവ് സംഭവം തന്നെ നിരപരാധികളായ ദളിത് ജനസമൂഹത്തിന് മേൽ തീവ്രഹിന്ദുത്വ സംഘടനകൾ നടത്തിയ വളരെ ആസൂത്രിതമായ ആക്രമണമായിരുന്നു. 1818-ൽ പൂനെ കീഴ്പ്പെടുത്താനെത്തിയ മറാത്ത സേനക്കെതിരെ ദളിത് സേന നേടിയ യുദ്ധവിജയത്തിൻ്റെ ഇരുനൂറാം വാർഷിക ആഘോഷത്തിനായി ഒത്തുകൂടിയ ദളിത് പ്രവർത്തകരെ ശിവപ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ എന്ന മറാത്ത സവർണ്ണ സംഘടനയുടെ നേതൃത്വത്തിലെത്തിയ ക്രിമിനലുകൾ ആക്രമിക്കുകയായിരുന്നു. സംഭാജിബിഡെ എന്ന തീവ്രഹിന്ദുത്വവാദിയുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നത്. ദളിതുകൾക്കെതിരായ ഒരു കലാപമായിരുന്നു അത്.
കേന്ദ്ര സർക്കാറിൻ്റേയും മഹാരാഷ്ട്ര സർക്കാറിൻ്റേയും മൗനാനുവാദത്തോടെയാണ് ഈ മറാത്ത സവർണ തീവ്രവാദി സംഘം ദളിതുകൾക്കു നേരെ ആക്രമണമഴിച്ചുവിട്ടത്. ഭീമാകൊറോഗാവ് യുദ്ധവിജയ വാർഷികാഘോഷങ്ങളിൽ പ്രകോപിതരായ ചിത് പവൻ ബ്രാഹ്മണരാണ് ഈ കലാപങ്ങളിൽ അഴിഞ്ഞാടിയത്. യാഥാർത്ഥ കുറ്റവാളികളെ പിടികൂടാൻ തയ്യാറാവാതെ എൻഐഎയെ ഇറക്കി ബുദ്ധിജീവികളേയും ട്രേഡു യൂണിയൻ പ്രവർത്തകരേയും ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സ്റ്റാൻസാമിയെ പോലുള്ള മനുഷ്യ സ്നേഹികളേയും മാവോയിസ്റ്റു ബന്ധമാരോപിച്ച് വേട്ടയാടുകയാണ് ഹിന്ദുത്വവാദികളുടെ സർക്കാർ ചെയ്തത്. തടവറകളിലിട്ട് ചികിത്സയും മരുന്നും നിഷേധിച്ച് സ്റ്റാൻ സാമിയെ കൊല്ലുകയായിരുന്നു.