തിരുവനന്തപുരം: കിറ്റക്സിലെ നിയമലംഘനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത്. ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതുവരെ കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാണ് കത്തില്‍ എംഎല്‍എമാര്‍ ആവശ്യപ്പെട്ടത്. പി.ടി.തോമസ്, ടി.ജെ.വിനോദ്, എല്‍ദോസ് പി കുന്നപ്പിള്ളി, മാത്യു കുഴല്‍നാടന്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
കിറ്റെക്സ് കമ്പനിയുടെ മലിനജല ശുദ്ധീകരണ പ്ലാന്റ് നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകും വരെ കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു എംഎല്‍എമാരുടെ ആവശ്യം. ഇതുള്‍പ്പെടെ ആറ് ആവശ്യങ്ങളടങ്ങിയ കത്തിന്റെ കോപ്പി പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്കും കോണ്‍ഗ്രസ് എംഎല്‍എമാര്‍ നല്‍കിയിരുന്നു.
പ്രതിപക്ഷം കൂടി അവശ്യപ്പെട്ടത്തിന്‍റെ അടിസ്ഥാനത്തിലാണ് കിറ്റെക്സ് കമ്പനികളിലെ പരിശോധനയെന്ന് വ്യവസായമന്ത്രി പി.രാജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്‍റെ പരിശോധനക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കിറ്റക്സ് ഗ്രൂപ്പ്, സര്‍ക്കാരുമായി ചേര്‍ന്ന് നടത്താനിരുന്ന പ്രോജക്ടില്‍ നിന്ന് പിന്മാറി. കഴിഞ്ഞ വർഷം കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് കിറ്റെക്‌സ് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. 3500 കോടിയുടെ നിക്ഷേപ ധാരണാപത്രമായിരുന്നു ഒപ്പിട്ടത്. ആഗോള നിക്ഷേസംഗമത്തില്‍ ഒപ്പിട്ട ഏറ്റവും വലിയ പദ്ധതിയായിരുന്നു കിറ്റെക്‌സിന്റേത്.