ഡല്‍ഹി: ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതില്‍ പങ്കില്ലെന്ന് താലിബാന്‍. മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും, എങ്ങനെയാണ് അദ്ദേഹം മരണപ്പെട്ടതെന്ന് തങ്ങള്‍ക്കറിയില്ലെന്നും താലിബാന്‍ വക്താവ് സാബിനുള്ള മുജാഹിദ് വ്യക്തമാക്കി.
യുദ്ധമേഖലയിൽ പ്രവേശിക്കുന്ന ഏതൊരു പത്രപ്രവർത്തകനും തങ്ങളെ അറിയിക്കണം. ആ വ്യക്തിക്ക് ആവശ്യമായ സുരക്ഷാസംവിധാനം ഒരുക്കുകയും ചെയ്യും. തങ്ങളെ അറിയിക്കാതെയാണ് മാധ്യമപ്രവർത്തകർ യുദ്ധമേഖലയിൽ പ്രവേശിച്ചത്. ഇന്ത്യൻ പത്രപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ഞങ്ങൾ ഖേദിക്കുന്നു വെന്നും സാബിനുള്ള മുജാഹിദ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഫ്ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള സംഘർഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രൂക്ഷമായിരുന്നു. വെള്ളിയാഴ്ച രണ്ട് സേനകള്‍ തമ്മില്‍ നടന്ന വെടിവെപ്പിനിടയിലാണ് ഡാനിഷ് സിദ്ദിഖി മരണപ്പെട്ടത്. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണ്ഡഹാറിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി സ്പിന്‍ ബോല്‍ഡാക് ജില്ലയിലായിരുന്നു ഡാനിഷ് സിദ്ദിഖി. ടിവി ജേണലിസ്റ്റായി കരിയര്‍ ആരംഭിച്ച ഡാനിഷ് പിന്നീട് ഫോട്ടോജേണലിസത്തിലേക്ക് മാറുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു.
2018-ല്‍ ഡാനിഷ് സിദ്ദിഖി പകര്‍ത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഫോട്ടോ അദ്ദേഹത്തെ പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹനാക്കി. 2016-17 മൊസൂള്‍ യുദ്ധം, നേപ്പാളില്‍ 2015ല്‍ ഉണ്ടായ ഭൂകമ്പം, ഹോങ്കോങ് പ്രതിഷേധം, ഡല്‍ഹി കലാപം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളുടെ നേര്‍ചിത്രം പുറംലോകത്തെത്തിച്ച ഫോട്ടോഗ്രാഫറാണ് ഡാനിഷ് സിദ്ദിഖി.