അഫ്ഗാനിസ്ഥാന്‍: പുലിറ്റ്സര്‍ ജേതാവ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തകനാണെന്ന് അറിഞ്ഞിട്ടും താലിബാന്‍ ഡാനിഷിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. അഫ്ഗാനിസ്ഥാനിൽ, താലിബാനും അഫ്ഗാൻ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സിദ്ദിഖി കൊല്ലപ്പട്ടത്. പുലിറ്റ്‌സർ സമ്മാനം നേടിയ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടതല്ലെന്നും, താലിബാന്‍ സേന ഐഡി കാര്‍ഡ് പരിശോധിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് അമേരിക്കന്‍ മാഗസിന്‍ വാഷിംഗ്ടൺ എക്സാമിനർ റിപ്പോർട്ട് ചെയ്യുന്നത്.
റിപ്പോർട്ട് അനുസരിച്ച്, അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള യുദ്ധത്തിന്‍റെ ചിത്രം പകര്‍ത്താന്‍ സിദ്ദിഖി അഫ്ഗാൻ നാഷണൽ ആർമി ടീമിനൊപ്പം സ്പിൻ ബോൾഡാക്ക് മേഖലയിലേക്ക് പോയിരുന്നു. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിർത്തില്ലെന്ന് നിലപാടിലായിരുന്നു താലിബാൻ. യുദ്ധമേഖലകളിൽ പലായനം തുടരുകയാണ്. ഈ സംഘർഷത്തിൻ്റെ ചിത്രങ്ങൾ റോയിട്ടേഴ്സിനായി പകർത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്. ഇതിനിടയില്‍ നടന്ന ആക്രമണത്തില്‍ ഡാനിഷ് താലിബാന്‍റെ കൈകളില്‍ അകപ്പെട്ടു. എന്നാല്‍ ഈ സമയം ഡാനിഷിന് ജീവന്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാൻ സിദ്ദിഖിയുടെ ഐഡി കാര്‍ഡ് പരിശോധിച്ച ശേഷം അദ്ദേഹത്തെയും കൂടെയുള്ളവരെയും വധിക്കുകയായിരുന്നു. കമാൻഡറും സംഘത്തിലെ മറ്റുള്ളവരും അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മരിച്ചത്. വ്യാപകമായി പ്രചരിച്ച ഒരു ഫോട്ടോയിൽ സിദ്ദിഖിയുടെ മുഖം തിരിച്ചറിയാനാകും, എന്നാല്‍ മറ്റ് ഫോട്ടോഗ്രാഫുകളും സിദ്ദിഖിയുടെ ശരീരത്തിന്റെ വീഡിയോയും അവലോകനം ചെയ്തപ്പോള്‍ ശരീരം വികൃതമാക്കപ്പെട്ടതായി കണ്ടെത്തിയെന്ന് അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോയായ മിഷേൽ റൂബിൻ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതില്‍ പങ്കില്ലെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുദ്ധമേഖലയിൽ പ്രവേശിക്കുന്ന ഏതൊരു പത്രപ്രവർത്തകനും തങ്ങളെ അറിയിക്കണം. അപ്പോള്‍ ആ വ്യക്തിക്ക് ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കും. തങ്ങളെ അറിയിക്കാതെയാണ് മാധ്യമപ്രവർത്തകർ യുദ്ധമേഖലയിൽ പ്രവേശിച്ചത്. ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ഞങ്ങൾ ഖേദിക്കുന്നുവെന്ന് താലിബാന്‍ വക്താവ് സാബിനുള്ള മുജാഹിദ് പറഞ്ഞു.