ചെന്നൈ: നടന്‍ വിജയ്ക്ക് ശേഷം ധനുഷും ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കാറിന് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ കൊമേഴ്ഷ്യൽ ടാക്സ് വിഭാഗത്തിന്‍റെ എൻഒസി ആവശ്യപ്പെട്ടതോടെയാണു ധനുഷ് കോടതിയെ സമീപിച്ചത്. എന്‍ഒസി ലഭിക്കാന്‍ 60. 66 ലക്ഷം നികുതി അടക്കണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കേസിന്‍റെ റിട്ട് ഫയല്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ നികുതിയുടെ 50 ശതമാനം അടക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പകുതി തുകയടച്ച് രജിസ്ട്രേഷന്‍ നടപടികള്‍ ധനുഷ് പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ധനുഷിന്‍റെ വക്കീല്‍ എത്തിയിരുന്നില്ല. നികുതി ഇളവുമായി ബന്ധപ്പെട്ട് വിജയിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച എസ്.എം. സുബ്രഹ്മണ്യനാണ് ധനുഷിന്‍റെ കേസും പരിഗണിക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോടികള്‍ വിലമതിക്കുന്ന റോള്‍സ് റോയ്‌സ് കാറിന് പ്രത്യേക നികുതിയിളവ് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു നടന്‍ വിജയ് കോടതിയെ സമീപിച്ചത്. സിനിമയിലെ സൂപ്പര്‍ ഹീറോ ജീവിതത്തില്‍ വെറും റീല്‍ ഹീറോയായി മാറരുതെന്നും നികുതി അടച്ച് കൃത്യമായി ആരാധകര്‍ക്ക് മാതൃകയാവണമെന്നുമാണ് ജസ്റ്റിസ് എസ്. എം സുബ്രമണ്യന്‍ പറഞ്ഞത്.
വിജയ് അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം അഴിമതിക്കെതിരെയുളളതാണ്. അത്തരം വേഷങ്ങളിലൂടെയാണ് അദ്ദേഹത്തിന് ആരാധകരുണ്ടായതും. അദ്ദേഹം നികുതി വെട്ടിപ്പ് നടത്തുന്നത് അംഗീകരിക്കാനാവില്ല. തന്റെ ചിത്രങ്ങള്‍ കാണാനായി ടിക്കറ്റെടുക്കുന്ന ആരാധകരെ വിജയ്ക്ക് ഓര്‍ക്കാമായിരുന്നു. അവര്‍ ടിക്കറ്റെടുത്ത് സിനിമ കാണുന്നതുകൊണ്ടാണ് വിജയ്ക്ക് ആഢംബര കാര്‍ വാങ്ങാനായത്. സാധാരണക്കാര്‍ നികുതി അടച്ച് നിയമം പാലിച്ച് ജീവിക്കുമ്പോള്‍ സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ജസ്റ്റിസ് സുബ്രമണ്യന്‍ കൂട്ടിച്ചേര്‍ത്തു.