ഡല്‍ഹി: ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തെ ന്യായീകരിച്ച് താലിബാന്‍. ആര് കൊന്നു എന്ന് ചോദിക്കുന്നതിന് പകരം എന്തുകൊണ്ട് തങ്ങളുമായി സഹകരിച്ചില്ലെന്ന് ചോദിക്കണമെന്നും താലിബാന്‍ രാഷ്ട്രീയ ഓഫീസ് വക്താവ് മുഹമ്മദ് സൊഹൈൽ ഷഹീൻ.
അതേസമയം, തങ്ങളുടെ പോരാളികളാൽ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടുവെന്ന് ആര്‍ക്കും പറയാനാവില്ല. എന്തുകൊണ്ടാണ് അദ്ദേഹം തങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാതിരുന്നതെന്ന് ചോദിക്കുക. താലിബാനുമായി സഹകരിച്ചാല്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുകയുള്ളുവെന്നും താലിബാന്‍ വക്താവ് പറഞ്ഞു. ഡാനിഷ് വന്നത് കാബൂളിലെ സുരക്ഷാ ഉദ്യോഗസ്ഥരോടോപ്പമാണ് അതിനാല്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകനാണോ അതോ അഫ്ഗാന്‍ സേനയുടെ ഭാഗമാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. ഡാനിഷ് കൊല്ലപ്പെട്ടത് വെടിവെപ്പിലാണെന്നുള്ളത് സത്യമാണ്. എന്നാല്‍ ആരുടെ വെടിവെപ്പില്‍ എന്നത് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ താലിബാനും അഫ്ഗാന്‍ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഡാനിഷ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത്. അഫ്ഗാന്‍ സൈന്യത്തോടൊപ്പം സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ടിവി ജേണലിസ്റ്റായി കരിയര്‍ ആരംഭിച്ച ഡാനിഷ് പിന്നീട് ഫോട്ടോജേണലിസത്തിലേക്ക് മാറുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു.
2018-ല്‍ ഡാനിഷ് സിദ്ദിഖി പകര്‍ത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഫോട്ടോ അദ്ദേഹത്തെ പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹനാക്കി. 2016-17 മൊസൂള്‍ യുദ്ധം, നേപ്പാളില്‍ 2015ല്‍ ഉണ്ടായ ഭൂകമ്പം, ഹോങ്കോങ് പ്രതിഷേധം, ഡല്‍ഹി കലാപം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളുടെ നേര്‍ചിത്രം പുറംലോകത്തെത്തിച്ച ഫോട്ടോഗ്രാഫറാണ് ഡാനിഷ് സിദ്ദിഖി.