ജനീവ: സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ താലിബാനുമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് യു.എന്‍. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്രസ്.മനുഷ്യാവകാശങ്ങള്‍ക്ക് പരിഗണന നല്‍കും വിധം സര്‍ക്കാര്‍ രൂപികരിക്കാന്‍ താലിബാനെ നിര്‍ബന്ധിതരാക്കണം. കൂടാതെ സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കാന്‍ താലിബനുമേല്‍ സമ്മര്‍ദം ഏര്‍പ്പെടുത്തണമെന്നും ആന്റോണിയോ ഗുട്രസ് പറഞ്ഞു. ഇതിനായി സെക്യുരിറ്റി കൗണ്‍സിലുള്ള എല്ലാ രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കണം. അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടിയെടുക്കാനുള്ള താലിബാന്‍റെ ആഗ്രഹത്തെ ഉപയോഗിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ഈ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1996 -2001കാലഘട്ടത്തില്‍ താലിബാന്‍റെ ഭരണത്തിൻ കീഴിൽ, സ്ത്രീകളെ ജോലി ചെയ്യുന്നതില്‍ നിന്നും, പെൺകുട്ടികളെ സ്കൂളില്‍ പോകുന്നതില്‍ നിന്നും വിലക്കി. അതോടൊപ്പം സ്ത്രീകൾ വീട്ടിൽ നിന്ന് പോകുമ്പോൾ മുഖം മറക്കണമെന്നും, താലിബാന്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ രൂപികരിക്കുമ്പോള്‍ മനുഷ്യാവകാശങ്ങള്‍ക്ക് പരിഗണന നല്‍കുന്ന വിധത്തില്‍ ആയിരിക്കണമെന്നും ആന്റോണിയോ ഗുട്രസ് വ്യക്തമാക്കി.