കാബൂള്‍: താലിബാന്‍ രാജ്യമൊട്ടാകെ കൈപ്പിടിയിലൊതുക്കി എന്ന പ്രതീതി നിലനില്‍ക്കെ, അഫ്ഗാന്‍ രൂക്ഷമായ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയെക്കുമെന്ന് സൂചന. പാഞ്ച്ഷീര്‍ കേന്ദ്രീകരിച്ച് രൂപപ്പെട്ട ചെറുത്തുനില്പ് ശ്രമങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ താലിബാന്‍ വിരുദ്ധ പോരാളികള്‍ക്ക് ശക്തി പകരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. കാര്യമായ ചെരുത്തുനിപ്പുകള്‍ അഭിമുഖീകരിക്കാതെയാണ് തലസ്ഥാനമായ കാബൂള്‍വരെ താലിബാന്‍ കടന്നുകയറി പിടിച്ചെടുത്തത്. ഏകദേശം 3 ലക്ഷത്തോളം വരുന്ന ഔദ്യോഗിക സേന പലവിധ പരാധീനതകളാല്‍ ഒളിച്ചോട്ടം നടത്തുകയാണുണ്ടായത്. പിന്നീട് സ്ത്രീകള്‍ക്കും താലിബാന്‍ വിരുദ്ധ മനോഭാവം പുലര്‍ത്തുന്നവര്‍ക്കുമെതിരെ നടന്ന ക്രൂരമായ ആക്രമണങ്ങളും പ്രാകൃതമായ നടപടികളും സൈന്യത്തിടക്കമുള്ള സാധാരണക്കാരെയും ജനാധിപത്യവാദികളെയും ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്.
ഇതിനിടയിലാണ് താലിബാന്‍ സേന പാഞ്ച്ഷീര്‍ പ്രവിശ്യയുടെ കവാടത്തിലെത്തിയതായി അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്‍റ് കൂടിയായ അമറുള്ള സലേ വെളിപ്പെടുത്തിയത്. പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ട സാഹചര്യത്തില്‍ താനാണ് ഇടക്കാല പ്രസിഡന്റ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുവന്ന അമറുള്ള സലേ താലിബാന്‍ വിരുദ്ധ പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്ന നേതാവാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ താലിബാന്‍ ആക്രമണത്തെ ചെറുക്കാന്‍ തീര്‍ച്ചപ്പെടുത്തിയാണ് പാഞ്ച്ഷീര്‍ പ്രവിശ്യ നില്‍ക്കുന്നത്. അമറുളള സലേഹ് പ്രഖ്യാപിച്ചത്. രാജ്യം മുഴുവന്‍ പിടിച്ചടക്കിയിട്ടും താലിബാന്‍ തീവ്രവാദികള്‍ക്ക് തൊടാനാകാത്ത പ്രവിശ്യയാണ് പഞ്ചഷീര്‍. കാബൂളില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. അഞ്ച് സിംഹങ്ങള്‍ എന്നര്‍ത്ഥം വരുന്ന പഞ്ചഷീര്‍ പ്രവിശ്യ ഇതുവരെ താലിബാനോ മറ്റ് വിദേശ രാജ്യങ്ങള്‍ക്കോ കീഴടക്കാനായിട്ടില്ല. അന്തരിച്ച മുന്‍ അഫ്ഗാന്‍ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് പഞ്ചഷീര്‍ പ്രവിശ്യ താലിബാനെ പ്രതിരോധിച്ച് ഇന്നും സ്വതന്ത്ര്യപ്രവിശ്യയായി തുടരുന്നത്. അഹ്മദ് മസൂദിനൊപ്പം അമറുള്ള സലേക്ക് പുറമേ താലിബാന്‍ അധിനിവേശത്തിന് മുന്‍പ് പ്രതിരോധമന്ത്രിയും മുന്‍ പാട്ടാള മേധാവിയുമായ ജനറല്‍ ബിസ്മില്ലാ മുഹമ്മദി കൂടി ചേര്‍ന്നിട്ടുണ്ട്. ഇതോടെ പാഞ്ച്ഷീറില്‍ താലിബാനുമായി ശക്തമായ ചെറുത്തുനില്പിനാണ് ഇപ്പോള്‍ കളമൊരുങ്ങിയിട്ടുള്ളത്.
അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ ഒന്നാണ് പാഞ്ച്ഷീര്‍. പാഞ്ച്ഷീര്‍ താഴ്വരയെ ഏഴ് ജില്ലകളായാണ് തിരിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലായി 512 ഗ്രാമങ്ങളുണ്ട്. ബസാറക് ആണ് പ്രവിശ്യാ തലസ്ഥാനം. പാഞ്ച്ഷീര്‍ പ്രവിശ്യയിലെ ഏകദേശ ജനസംഖ്യ 1,73,000 ആണ്. പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ട സാഹചര്യത്തില്‍ താനാണ് ഇടക്കാല പ്രസിഡന്റ് എന്ന് അമറുളള സലേ പ്രഖ്യാപിച്ചത് പഞ്ചഷീര്‍ താഴ് വരയില്‍ നിന്നുകൊണ്ടാണ്. പാഞ്ച്ഷീറിന് തൊട്ടുള്ള മൂന്നു ജില്ലകള്‍ താലിബാന്‍ വിരുദ്ധ സേന കഴിഞ്ഞദിവസം തന്നെ തിരിച്ചുപിടിച്ചിരുന്നു. ബാനു, പോള്‍ ഇ. ഹസര്‍, ദേ സലാഹ് എന്നീ ജില്ലകളാണ് താലിബാന്റെ നിയന്ത്രണത്തില്‍ നിന്ന് തിരിച്ചുപിടിച്ചത്. ജില്ലകള്‍ തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായി 60 ലധികം താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണ് നിഗമനം. മൂന്ന് ജില്ലകളുടെ നിയന്ത്രണത്തിനായി താലിബാന്‍ തീവ്രവാദികളും, പ്രദേശവാസികളും ഏറ്റുമുട്ടിയതിന്‍റെ നിരവധി ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
പാഞ്ച്ഷീറിനടുത്ത് അന്‍ദറാബില്‍ തമ്പടിച്ച താലിബാന്‍ തീവ്രവാദികളുടെ നീക്കത്തെ ചെറുക്കുന്നതിനായി സലാങ്ങ് ഹൈവേ അടച്ചതായി അമറുള്ള സലേ പ്രസ്താവനയിറക്കിയിട്ടുണ്ട്. അമറുള്ള സലേ, അഹ്മദ് മസൂദ്, ബിസ്മില്ലാ മുഹമ്മദി തുടങ്ങി, രാജ്യത്ത് തന്നെ വളരെ പ്രസിദ്ധരായ രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിലുള്ള ചെറുത്തുനില്‍പ്പ് കടുത്ത അഭ്യന്തര കലാപത്തിനിടയാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അഫ്ഗാന്‍ സൈന്യവും താലിബാന്‍ വിരുദ്ധരുമടങ്ങുന്ന വലിയൊരു വിഭാഗത്തിന്റെ ചെറുത്തുനില്പിനെ അതിജീവിച്ചുകൊണ്ടുമാത്രമേ താലിബാന് പാഞ്ച്ഷീറിലേക്ക് കടക്കാന്‍ കഴിയൂ. ഫലം വിജയമാണെങ്കില്‍ പോലും ആ വിജയത്തിനായി താലിബാന്‍ വലിയ വില നല്‍കേണ്ടിവരും. അഥവാ പാഞ്ച്ഷീറിലെ ചെറുത്തുനില്പില്‍ താലിബാന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നാല്‍ അഫ്ഗാന്റെ ചരിത്രഗതിയെ തന്നെ അത് മാറ്റിമറിക്കും.
പാഞ്ച്ഷീറില്‍ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട് എന്നാണ് അമറുള്ള സലേ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള ആഭ്യന്തര കലാപത്തിന്റെ നിഴലിലാണ് അഫ്ഗാനിസ്ഥാന്‍.