കാബൂള്‍: സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും, പഠനത്തിനും അവകാശം നല്‍കണമെന്ന് അഫ്ഗാന്‍ വനിതകള്‍. താലിബാന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് അഫ്ഗാന്‍ സ്ത്രീകളുടെ പ്രതിഷേധം. താലിബാൻ ഭരണത്തിനെതിരെ അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലാണ് 50 ഓളം സ്ത്രീകൾ പ്രതിഷേധം സംഘടിപ്പിച്ചത്.
അഫ്ഗാനിസ്ഥാനിലെ സര്‍ക്കാരിനെ പുറത്താക്കി ഭരണം പിടിച്ചെടുത്ത താലിബാന്‍ സ്ത്രീകള്‍ക്കെതിരെ വ്യാപക ആക്രമണമാണ് അഴിച്ചുവിടുന്നത്. സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങളും തുല്യതയും ആവശ്യപ്പെടുക എന്നതാണ് പ്രതിഷേധത്തിന് പിന്നിലെ ആശയം. തങ്ങള്‍ക്ക് ഭയമില്ല. ഏക സ്വരത്തോടെയാണ് തങ്ങള്‍ ഇത് ആവശ്യപ്പെടുന്നതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ബസീറ ടഹേരി വ്യക്തമാക്കി.
താലിബാൻ ഞങ്ങളെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. സ്ത്രീകളെ പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കുമെന്ന് മാധ്യമങ്ങളിൽ പറയുന്നുണ്ടെങ്കിലും ഇതുവരെ താലിബാന്‍ അത്തരത്തിലൊരു തീരുമാനം കൈകൊണ്ടിട്ടില്ല. ഓഫീസുകളിൽ സ്ത്രീകളാരും ഉണ്ടാകരുതെന്നാണ് താലിബാന്‍റെ ഉത്തരവ്. സ്ത്രീകൾ ജോലിക്ക് ചെന്നാല്‍ ഓഫീസ് മേധാവിയെ അറസ്റ്റ് ചെയ്യുകയാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താലിബാന്‍റെ ഭരണത്തില്‍ കീഴില്‍ സ്ത്രീകള്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. നിലവിലെ നിയന്ത്രണങ്ങൾ സാമ്പത്തിക സ്ഥിതി മോശമാക്കുകയും, കുടുംബങ്ങൾ പൂർണമായും പുരുഷ അംഗങ്ങളുടെ വരുമാനത്തെ ആശ്രയിച്ചിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പുരുഷന്മാർക്ക് തൊഴിൽ ഇല്ലാത്ത കുടുംബങ്ങളിൽ സ്ഥിതി വളരെ മോശമാണ്. പലര്‍ക്കും ഓഫീസിലേക്ക് പോകാൻ കഴിയാത്തതിനാൽ വളരെക്കാലമായി ശമ്പളം ലഭിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം ആളുകളുടെയും അവസ്ഥ ഭയാനകമാണെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്ന് താലിബാന്‍റെ നിര്‍ദേശം. താലിബാന്റെ പട്ടാളക്കാര്‍ക്ക് ഇതുവരെ സ്ത്രീകളെ ബഹുമാനിക്കാന്‍ പരിശീലനം നല്‍കിയിട്ടില്ലെന്നും സ്ത്രീകളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിര്‍ദേശമെന്നുമാണ് താലിബാന്‍ അവകാശപ്പെട്ടിരിക്കുന്നത്.