കാബൂള്‍: അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് താലിബാന്‍. പ്രതിരോധ സേനയുടെ ശക്തമായ ചെറുത്ത് നില്‍പ്പിനൊടുവില്‍ പഞ്ചഷീര്‍ താഴ് വര കൂടി കീഴടക്കിയതിന് ശേഷമാണ് താലിബാന്‍റെ പ്രതികരണം. അതോടൊപ്പം, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് പാകിസ്ഥാനും, ചൈനക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ഈ രാജ്യങ്ങള്‍ക്കുപ്പുറമേ റഷ്യ, തുര്‍ക്കി, ഖത്തര്‍, ഇറാന്‍ എന്നീ രാജ്യങ്ങളെയും അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് താലിബാന്‍ ക്ഷണിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് താലിബാന്‍ സര്‍ക്കാര്‍ വൈകാതെ അധികാരമേല്‍ക്കും. പാഞ്ചഷീര്‍ താഴ് വര താലിബാന്‍ കീഴടക്കി കഴിഞ്ഞു. പ്രതിരോധസേനയുമായുള്ള യുദ്ധം അവസാനിച്ചു. ഇനി ആയുധം എടുക്കുന്നവര്‍ രാജ്യദ്രോഹികളാണ്. കാബൂളിലെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഖത്തര്‍, തുര്‍ക്കി, യു.എ.ഇ എന്നീ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്നും താലിബാന്‍ വക്താവ് സബീബുള്ള മുജാഹിദ് കാബൂളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചഷീര്‍ താഴ് വര പിടിക്കാൻ താലിബാനും പഞ്ച്ശീർ പ്രതിരോധ സേനയും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. കാബൂളില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. അഞ്ച് സിംഹങ്ങള്‍ എന്നര്‍ത്ഥം വരുന്ന പഞ്ചഷീര്‍ പ്രവിശ്യ ഇതുവരെ താലിബാനോ മറ്റ് വിദേശ രാജ്യങ്ങള്‍ക്കോ കീഴടക്കാനായിട്ടില്ല. അന്തരിച്ച മുന്‍ അഫ്ഗാന്‍ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂദിന്റെ നേതൃത്വത്തിലായിരുന്നു പഞ്ചഷീര്‍ പ്രവിശ്യ താലിബാനെ പ്രതിരോധിച്ച് സ്വതന്ത്ര്യപ്രവിശ്യയായി നിലനിന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതോടോപ്പം, ചൈന അഫ്ഗാന്‍റെ പ്രധാന പങ്കാളിയാകുമെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. പുരാതനമായ സില്‍ക്ക് റൂട്ടിനെ പുനരുജ്ജീവിപ്പിക്കുന്ന ബെൽറ്റ് ആന്റ് റോഡ് പദ്ധതിക്ക് സാമ്പത്തിക സഹായം നല്കാന്‍ ചൈന തയ്യാറാണെന്നും താലിബാന്‍ കൂട്ടിച്ചേര്‍ത്തു.
ചൈനയായിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളി. രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ വന്‍ തോതിലുള്ള ചെമ്പ് ശേഖരം ചൈനയുടെ സഹായത്തോടെ ആധുനികവത്കരിക്കാനും, കൂടുതല്‍ കാര്യക്ഷമായി പ്രവര്‍ത്തിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിക്കും. റക്ഷ്യയേയും പ്രധാന പങ്കാളിയായി കാണുന്നുവെന്നും താലിബാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.