കാബൂള്‍: കാബൂളിലെ നോര്‍വീജിയന്‍ എംബസി താലിബാന്‍ പിടിച്ചെടുത്തു. എംബസിയിലുണ്ടായിരുന്ന വൈൻ കുപ്പികൾ തകർക്കുകയും കുട്ടികളുടെ പുസ്തകങ്ങൾ നശിപ്പിക്കുകയും ചെയ്തു. എംബസിയിലുണ്ടായിരുന്ന തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇക്കാര്യം ഇറാനിലെ നോർവീജിയൻ അംബാസഡർ സിഗ്വാൾഡ് ഹേഗാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
'താലിബാൻ കാബൂളിലെ നോർവീജിയൻ എംബസി ഏറ്റെടുത്തു. അവർ അത് പിന്നീട് തിരികെ തരുമെന്നാണ് പറയുന്നത്. എന്നാൽ ആദ്യം വൈൻ കുപ്പികൾ തകർക്കുകയും കുട്ടികളുടെ പുസ്തകങ്ങൾ നശിപ്പിക്കുകയും ചെയ്തു. എംബസിയിലുള്ള തോക്കുകൾ താരതമ്യേന അപകടസാധ്യത കുറഞ്ഞതാണ്' - സിഗ്വാൾഡ് ഹോഗ് ട്വീറ്റ് ചെയ്തു.
എന്നാല്‍, എംബസികൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ നയതന്ത്ര സ്ഥാപനങ്ങളിൽ തങ്ങൾ ഇടപെടില്ലെന്ന് താലിബാൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് വിപരീതമായിട്ടാണ് താലിബാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. താലിബാന്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ ഡെൻമാർക്കും നോർവേയും കാബൂളിലെ എംബസികള്‍ പൂട്ടുകയാണെന്നും, സ്ഥിതിഗതികള്‍ മോശമായതിനാല്‍ തങ്ങളുടെ രാജ്യത്തെ ജീവനക്കാരെ തിരികെ കൊണ്ടുവരികയാണെന്നും പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, താലിബാന്‍ സര്‍ക്കാര്‍ നിയമവിരുദ്ധമെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ എംബസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ ഭൂരിപക്ഷ ജനങ്ങളുടെ താത്പര്യം മാനിക്കാതെയാണ് താലിബാന്‍ സര്‍ക്കാര്‍ രൂപികരിക്കുന്നതെന്നും ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഫ്ഗാനിൽ ഇടക്കാല സർക്കാരാണ് ഇപ്പോള്‍ താലിബാൻ രൂപീകരിച്ചിരിക്കുന്നത്. താലിബാൻ സർക്കാരിൽ അതൃപ്തിയുണ്ടെങ്കിലും തൽക്കാലം തള്ളിപ്പറയില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ അഫ്ഗാന്‍ എംബസിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് നോര്‍വീജിയന്‍ എംബസി താലിബാന്‍ കീഴടക്കിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്.