ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ വാദിച്ചിരുന്നു. എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അതിനെ ശക്തമായി എതിര്‍ത്തു. അഫ്ഗാന്‍ ഭരണകൂടത്തിലെ പല മന്ത്രിമാരും യു.എന്‍ കരിമ്പട്ടികയില്‍ ഉള്ളവരായതിനാല്‍ മറ്റു ലോക രാജ്യങ്ങളും താലെബാനെ എതിര്‍ത്തു. അഭിപ്രായ ഐക്യം ഉണ്ടാകാതെ വന്നതോടെ ഉച്ചകോടി താല്‍ക്കാലികമായി റദ്ദാക്കാന്‍ തീരുമാനിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച നടന്ന ഷാന്‍ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിലും ഇന്ത്യ താലിബാന്‍ നേതൃത്വം നല്‍കുന്ന അഫ്ഗാന്‍ ഭരണകൂടത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അഫ്ഗാന്‍ സര്‍ക്കാരില്‍ പ്രാതിനിധ്യമില്ല എന്നതാണ് പ്രധാനമായും ഇന്ത്യ ചൂണ്ടിക്കാട്ടിയ വിഷയം. എന്നാല്‍, താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈന ബ്രിട്ടണ്‍ റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. പണ്ടുമുതലേ താലിബാന്‍ അനുകൂല നിലപാടാണ് പാക്കിസ്ഥാന്‍ സ്വീകരിച്ചു വരുന്നത്.
സാര്‍ക്ക്
ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാര്‍ക്ക്. ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ചേർന്ന് 1985 ഡിസംബർ 8 നാണ് ഈ സംഘടനക്ക് രൂപം നല്‍കിയത്. 2007-ലാണ് അഫ്ഗാനിസ്ഥാൻ സാർകിൽ അംഗമാകുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജനങ്ങളുടെ ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്തുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. സംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് നേപ്പാളിലെ കാഠ്‌മണ്ഡുവിലാണ്. അംഗങ്ങള്‍ക്കു പുറമേ, അമേരിക്ക, ഓസ്ട്രേലിയ, ഇറാൻ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, മൗറീഷ്യസ്, മ്യാൻമാർ, യൂറോപ്പ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങള്‍ നിരീക്ഷക രാജ്യങ്ങളായും ഉണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആരാണ് താലിബാന്‍?
1994 ലാണ് താലിബാന്‍ രൂപീകൃതമായത്. മുല്ല മുഹമ്മദ് ഒമര്‍ ആയിരുന്നു താലിബാന്റെ സ്ഥാപകനും ആദ്യ നേതാവും. 1980കളില്‍ അമേരിക്കന്‍ പിന്തുണയോടെ സോവിയറ്റ് സൈന്യത്തെ ആക്രമിച്ച മുജഹിദ്ദീന്‍ എന്നറിയപ്പെടുന്ന മുന്‍ അഫ്ഗാന്‍ പോരാളികളാണ് ഇതിന് രൂപം നല്‍കിയത്. ഇസ്ലാമിക് നിയമങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കുകയും വിദേശ സ്വാദീനം ഇല്ലാതാക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. രണ്ട് വര്‍ഷത്തിനുള്ളില്‍, താലിബാന്‍ രാജ്യത്തിന്റെ ഭൂരിഭാഗവും സ്വന്തമാക്കി, 1996 ല്‍ ഇസ്ലാമിക നിയമത്തിന്റെ കടുത്ത വ്യാഖ്യാനങ്ങള്‍ അധിഷ്ടിതമാക്കി അവര്‍ ഒരു ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ചു.
കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ കര്‍ശന സ്ത്രീ വിരുദ്ധ നിയമങ്ങള്‍ അവിടെ നടപ്പിലാക്കി. സ്തീകള്‍ ബുര്‍ക്ക മാത്രമേ ധരിക്കാവു, പഠിക്കാനോ, ജോലി ചെയ്യാനോ സാധ്യമല്ല, ഒററക്ക് യാത്ര ചെയ്യാന്‍ കഴിയില്ല, ടെലിവിഷന്‍, സംഗീതം, മറ്റു ആഘോഷ്ങ്ങള്‍ ചുടങ്ങിയവയ്‌ക്കെല്ലാം അവര്‍ നിരോധനം ഏര്‍പ്പെടുത്തി. അതേ സമയം മറ്റ് മുജാഹിദ്ദീന്‍ ഗ്രൂപ്പുകള്‍ രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്ക് പിന്‍വാങ്ങുകയും ചെയ്തു. 2001 സെപ്റ്റംബര്‍ 11ന് യുഎസില്‍ നടന്ന അല്‍ഖയ്ദ ആക്രമണത്തെ തുടര്‍ന്ന് അതേ വര്‍ഷം നവംബറില്‍ യുഎസ് പിന്തുണയുള്ള സൈന്യം അഫ്ഗാനില്‍ നിന്നും താലിബാനെ തുരത്തി. പത്തു വര്‍ഷത്തിനുശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്മാറി. താലിബാന്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയും ചെയ്തു.