കാബൂള്‍: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ തീവ്രവാദികള്‍ പിടിച്ചടക്കിയതിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതലും അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകള്‍ക്കാണ്. സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യുക, പീഡിപ്പിക്കുക, അവരെ ജോലിക്കുപോകുന്നതില്‍ നിന്ന് വിലക്കുക തുടങ്ങി അവരുടെ വസ്ത്രങ്ങള്‍ക്കുമേല്‍പോലും താലിബാന്‍ നിയന്ത്രണങ്ങളേർപ്പെടുത്തി. ഇതിനെതിരെ ഓണ്‍ലൈന്‍ ക്യാംപെയ്‌നുമായി പ്രതിഷേധിക്കുകയാണ് അഫ്ഗാനിലെ ധീര വനിതകള്‍.
താലിബാന്റെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായ നിറങ്ങളുളള വസ്ത്രങ്ങളും അഫ്ഗാനിസ്ഥാന്റെ പരമ്പരാഗത വസ്ത്രങ്ങളും ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. #DoNotTouchMyCloths, #AfganCulture എന്നീ ഹാഷ്ടാഗുകളോടൊപ്പമാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. അഫ്ഗാന്‍ പിടിച്ചടക്കിയതിനുപിന്നാലെ സ്ത്രീവിരുദ്ധമായ നിയന്ത്രണങ്ങളാണ് താലിബാന്‍ എല്ലാ മേഖലയിലും ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളും പൂര്‍ണമായും ശരീരം മൂടുന്ന നിഖാബ് പോലുളള വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് താലിബാന്‍ ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസം കാബൂള്‍ സര്‍വ്വകലാശാലയില്‍ മുന്നൂറോളം സ്ത്രീകള്‍ താലിബാനെ അനുകൂലിച്ച് ശരീരം മുഴുവന്‍ മറച്ചുളള വസ്ത്രം ധരിച്ച് പ്രകടനം നടത്തിയിരുന്നു. സ്ത്രീകളെ നേതൃസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കാനുളള താലിബാന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നാണ് പ്രകടനം നടത്തിയ സ്ത്രീകളുടെ സംഘം പറഞ്ഞത്. ഇതിനെതിരെ കൂടിയാണ് അഫ്ഗാനിലെ സ്ത്രീകളുടെ 'ഡു നോട്ട് ടച്ച് മൈ ക്ലോത്ത്‌സ്' ക്യാംപെയ്ന്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക