സില്‍ക്ക് സ്മിത മണ്‍മറഞ്ഞിട്ട് ഇന്നേക്ക് 25 വര്‍ഷം പിന്നിടുന്നു. 1996 സെപ്റ്റംബര്‍ 23നാണ് സ്മിതയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഒരു ടച്ചപ്പ് ആര്‍ട്ടിസ്റ്റായി സിനിമാമേഖലയില്‍ കാലുകുത്തിയ സ്മിത ക്യാരക്ടര്‍ റോളുകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവെങ്കിലും അവരെ കാത്തിരുന്നത് മാദകവേഷങ്ങളായിരുന്നു. അവരുടെ ലൈംഗിക ആകര്‍ഷകത്വം തിരിച്ചറിഞ്ഞ സിനിമ ലോകം അവളെ അതിവിദഗ്ധമായി ഉപയോഗിക്കുകയായിരുന്നു എന്ന് പറയാം.
വെളുപ്പ് / കറുപ്പ് / നായിക / എക്സ്ട്രാനടി സ്വത്വബോധങ്ങളിലും മാനദണ്ഡങ്ങളിലും നിഴലിക്കുന്ന സിനിമാസാമ്രാജ്യത്തിന്റെ അകംരാഷ്ട്രീയത്തില്‍ സ്മിത പ്രതിനിധീകരിച്ചത് ആസക്തിയുടെ നിറവുകളെ മാത്രമായിരുന്നില്ല. മറിച്ച് സിനിമ കാലാകാലങ്ങളില്‍ പുറംതള്ളിയ ആവശ്യം കഴിഞ്ഞ, അസ്പൃശ്യരുടെ ശേഷിപ്പും കൂടിയാണ്. നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വിജയലക്ഷ്മി എന്ന സാധാരണപെണ്‍കുട്ടിയില്‍നിന്നും സില്‍ക്കെന്ന ചുരുക്കപ്പേരിലേക്കുള്ള അവരുടെ വളര്‍ച്ച ഞെട്ടിപ്പിക്കുന്ന വേഗത്തിലായിരുന്നു. ആരാധകമനസ്സുകളില്‍ രതിദേവതയായി അവര്‍ നിറഞ്ഞാടി. സ്മിതയുള്ള പടങ്ങള്‍ക്കേ കാണികളുള്ളൂ എന്ന അവസ്ഥയിലേക്ക് വരെ തെന്നിന്ത്യന്‍ സിനിമയെത്തിച്ചേര്‍ന്നു. സിനിമയെ തന്റെ അഴകളവുകളില്‍ തളച്ചിടുകയായിരുന്നു അവര്‍. അതിനെ കേവലമായ വളര്‍ച്ചയുടെ സിനിമാപരിണാമമായി മാത്രം കാണാനാവില്ല.
ക്യാമറയുടെ കണ്ണുകള്‍ കഥാപാത്രത്തില്‍ നടിയുടെ ശരീരത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ സിനിമ വാണിജ്യാര്‍ത്ഥത്തില്‍ പൂര്‍ണ്ണതയിലെത്തുകയും അതേസമയം ആ ശരീരത്തെ സമൂഹം സദാചാരപരമായി വേറിട്ട് നിര്‍ത്തുകയുമാണ് ചെയ്യുന്നത്. സിനിമയും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ സാക്ഷ്യമാണ് സ്മിത അടക്കമുള്ള നിരവധി ബിംബങ്ങള്‍ തങ്ങളുടെ അനുഭവം കൊണ്ട് പറഞ്ഞിട്ടുപോയത്.
1978–ൽ കന്നഡ ചിത്രമായ ബെഡിയിൽ ആദ്യമായി മുഖം കാണിച്ചു. വണ്ടിചക്രം എന്ന സിനിമയിലെ സിൽക് എന്ന് പേരുള്ള ബാർ ഡാൻസറായി എത്തിയത് അവരുടെ തലവര മാറ്റി. പിന്നീട് സിൽക് എന്നത് അവരുടെ പേരായി മാറി. 450–ൽ അധികം സിനിമകളിൽ അഭിനയിച്ചു. ശരീര സൗന്ദര്യത്തിനൊപ്പം മികച്ചൊരു അഭിനേത്രിയും സ്‍മിതയിൽ ഉണ്ടായിരുന്നു. ഭാരതിരാജയുടെ അലൈകൾ ഓയ്‍വതില്ലൈ എന്ന സിനിമയിലെ പ്രകടനം ഇതിന് തെളിവാണ്. പക്ഷെ തന്റെ ശരീരത്തിലേക്ക് മാത്രം നോക്കാതെ അഭിനയത്തിലേക്കും നോക്കണമെന്ന സ്‍മിതയുടെ അപേക്ഷ ആരും കേൾക്കാതെ പോയി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിനിമയുടെ സൗന്ദര്യം, അതിന് പിന്നിലും മുന്നിലും പ്രവർത്തിക്കുന്നവരുടെ ജീവിതത്തിൽ എല്ലായിപ്പോഴും കാണണമെന്നില്ല. ഒടുവില്‍ ആരെയും പേരെടുത്ത് അപമാനിക്കാതെ തിരിഞ്ഞുനടക്കുകയാണ് സ്‍മിത ചെയ്‍തത്. ജീവിതത്തിൽ നിന്ന് സ്വയം ഇറങ്ങിപ്പോയപ്പൊഴും സ്‍മിത ആരെയും കുറ്റം പറഞ്ഞില്ല. മോഹിപ്പിച്ചൊരു ശരീരം മാത്രമായല്ല, സിനിമയുടെ മായികതയിൽ മയങ്ങരുതെന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയായി സ്‍മിത ഇന്നും പ്രേക്ഷക മനസ്സിൽ നിറയുകയാണ്.