ഇന്ത്യന്‍ സിനിമയുടെ പെരുന്തച്ചന്‍, മലയാള സിനിമയുടെ 'തിലക'ക്കുറി, ഓർമയായിട്ട് ഇന്നത്തേക്ക് ഒമ്പത് വർഷം. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും അദ്ദേഹം ആരാധകരുടെ മനസില്‍ പറിച്ചുമാറ്റാനാകാത്ത വിധം ഇടംപിടിച്ചു. നായകന്മാരെ മാത്രം മികച്ച നടന്മാരായി എണ്ണപ്പെടുന്ന സിനിമാ ലോകത്ത് നല്ല നടനെന്നാല്‍ തിലകനെന്ന് പ്രേക്ഷകര്‍ പറഞ്ഞു. പെരുന്തച്ചനിലെ തച്ചനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും സ്ഫടികത്തിലെ ചാക്കോ മാഷിനുമെല്ലാം പകരം മറ്റാരെയും സങ്കൽപ്പിക്കാൻ പോലും മലയാളികൾക്ക് ആവില്ല.
1972 ൽ പുറത്തുവന്ന ‘ഗന്ധർവ്വക്ഷേത്ര’മാണ് തിലകൻ അഭിനയിച്ച ആദ്യചിത്രം. സിനിമാലോകം തിലകനെ തിരിച്ചറിയാൻ പിന്നെയും വർഷങ്ങളെടുത്തു. 1979 ൽ കെ.ജി.ജോർജ്ജ് സംവിധാനം ചെയ്ത ‘ഉൾക്കടൽ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കിട്ടി. പിന്നീടിങ്ങോട്ട് തിലകൻ എന്ന അഭിനയ പ്രതിഭയുടെ പകർന്നാട്ടമാണ് നാം കണ്ടത്. 1981 ൽ കെ.ജി.ജോർജ്ജ് സംവിധാനം ചെയ്ത ‘കോലങ്ങൾ’ എന്ന ചിത്രത്തിലെ കള്ളുവർക്കി എന്ന കഥാപാത്രത്തെ തിലകൻ അവിസ്മരണീയമാക്കി. 1982 ൽ കെ.ജി.ജോർജ്ജ് തന്നെ സംവിധാനം ചെയ്ത ‘യവനിക’ എന്ന ചിത്രത്തിലെ വക്കച്ചൻ എന്ന കഥാപാത്രം തിലകന് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തു.
കാമ്പുള്ള കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി തിലകനെ തേടിയെത്തി. 1988-ലും 1994-ലും മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇടത്തട്ടുകാരന്റെ ജീവിതമാണ് പലപ്പോഴും തിലകന്‍ അഭിനയിച്ചു തീര്‍ത്തത്. ശബ്ദവും രൂപവും മധ്യവര്‍ഗ്ഗ ആണത്തത്തിന്റെ അടയാളമായി. അച്ഛന്‍ വേഷങ്ങളിലെ രസതന്ത്രം ‘തിലകന്‍സിനിമകളെ’ തുടര്‍ഹിറ്റുകളാക്കി. തിലകന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒരുകാലത്ത് വിജയസമവാക്യമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതോടെ 2010-ല്‍ തിലകനെ സിനിമാമേലാളന്‍മാര്‍ വിലക്കി. ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’ എന്ന ചിത്രത്തില്‍ നിന്നായിരുന്നു ആദ്യ ഒഴിവാക്കല്‍. പിന്നീടിതു തുടര്‍ന്നു. സിനിമാ സംഘടനകളായ ‘അമ്മ’യും ‘ഫെഫ്ക’യും തിലകനെ ഒഴിവാക്കാന്‍ മുന്നില്‍ നിന്നു. ഏറെക്കാലം വീറോടെ പൊരുതി തിലകനെന്ന മഹാനടന്‍. സൂപ്പര്‍താരങ്ങള്‍ക്ക് എതിരായ വിമര്‍ശം തിലകനെ സിനിമാലോകത്ത് ഒറ്റപ്പെടുത്തി. നിലപാടുകള്‍ അടിയറവുവയ്ക്കാതെ മലയാള സിനിമയിലെ ഫ്യൂഡല്‍ ചട്ടമ്പിമാര്‍ക്കെതിരെ ആ ഒറ്റയാന്‍ പടപൊരുതിക്കൊണ്ടിരുന്നു.