കൊച്ചി: ഇന്ധനവില വര്‍ദ്ധന തുടരുന്നു. പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 105 കടന്നു. ഡീസല്‍ വില നൂറിനോട് അടുത്തിരിക്കുകയാണ്. ഇന്നത്തെ വര്‍ദ്ധനയോടെ ഒരു ലിറ്റര്‍ പെട്രോളിന് ജില്ലാടിസ്ഥാനത്തില്‍ നേരിയ ഏറ്റക്കുറച്ചിലുകളോടെ 105.48 രൂപയായി. ഡീസല്‍ വില ലിറ്ററിന് 98.78 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 103.42 രൂപയും ഡീസലിന് 96.80 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 103.72 രൂപയും ഡീസലിന് 97.14 രൂപയുമായി ഉയര്‍ന്നു.
പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സർവകാല റെക്കോർഡുകളാണ് ഇപ്പോഴത്തെ ഇന്ധനവില നിരന്തരം മറികടന്നുകൊണ്ടിരിക്കുന്നത്. ചില്ലറ ഇന്ധന വിലക്ക് 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ഉയരുന്നതുകൊണ്ടാണ് ഇന്ധനവിലയും ഉയരുന്നത് എന്നായിരുന്നു നേരത്തെ എണ്ണക്കമ്പനികളുടെ വാദം. എന്നാല്‍, അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തിലും ഇന്ത്യയില്‍ വില കൂടുകയാണ് ഉണ്ടായത്. രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതോടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക സെസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതും വില വര്‍ദ്ധന തുടരുന്നതിന് പ്രധാന കാരണമായിട്ടുണ്ട്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്ന നികുതി കുറക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ജിഎസ്ടി കൌണ്‍സിലില്‍ ഈ നീക്കത്തെ എതിര്‍ക്കുകയാണുണ്ടായത്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയതിന് ശേഷവും പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിച്ചത് സംസ്ഥാനങ്ങള്‍ ഉദാഹരമായി ചൂണ്ടിക്കാട്ടുന്നു. പെട്രോള്‍ നികുതിയിനത്തില്‍ കേരളാ സര്‍ക്കാരിന് ഇപ്പോള്‍ പ്രതിവര്‍ഷം ലഭിക്കുന്നത് പന്ത്രണ്ടായിരം കോടി രൂപയാണ്. ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നതോടെ അത് നേര്‍പകുതിയാകുമെന്നാണ് സംസ്ഥാനം വിലയിരുത്തുന്നത്.